Saturday, August 1, 2020

കടലാഴങ്ങൾ കഥ പറയുമ്പോൾ

കടലാഴങ്ങൾ കഥ പറയുമ്പോൾ
××××××××××××××××××××××××××××


ഒരു മഴ പെയ്തെങ്കിൽ......അനിൽ പനച്ചൂരന്റെ കവിത ഹെഡ്സെറ്റിൽ ഒഴുകി എത്തി, ഹരീഷ് ആ വലിയ ചരക്കു കപ്പലിന്റെ ഏറ്റവും മുകളിൽ നിന്നുകൊണ്ട് പെയ്തു വീഴുമ്പോൾ കടലിനെ ഇക്കിളിപ്പെടുത്തുന്ന മഴയുടെ കുറുമ്പ് കണ്ടാസ്വദിക്കുകയായിരുന്നു....വീശിയടിക്കുന്ന കാറ്റിൽ തന്നിൽ വീണലിയാൻ കൊതിക്കുന്ന മഴത്തുള്ളികളെ തട്ടി മാറ്റാൻ വ്യഥാ ശ്രമം നടത്തുന്ന തിരമാലകൾ,  തന്നിലേക്കണയുന്ന കാമുകനെ തള്ളിമാറ്റാൻ ഒട്ടും ആത്മാർഥതയില്ലാതെ ശ്രമിക്കുന്ന കാമുകിയെ പോലെയാണെന്ന് തോന്നി.. അവൻ അപ്പോൾ അമ്മുവിനെ ഓർത്തു, അവളും അങ്ങനെയാണല്ലോ....

പതിനൊന്നു ദിവസമായി ഈ കപ്പലിൽ യാത്ര തുടങ്ങിയിട്ട്, ഇത്തവണ കൊച്ചിയിൽ നിന്നും യാത്ര തിരിക്കുമ്പോൾ വല്ലാത്ത ഒരു വേദന മനസ്സിൽ തോന്നിയിരുന്നു..എന്തിനാണെന്ന് അറിയാത്ത ഒരു നൊമ്പരം. കരയിലേക്കാരോ ഹൃദയം കൊളുത്തി വലിക്കുന്ന ഒരു തോന്നൽ. ഈ കപ്പലിൽ തന്നെ കൂടാതെയുള്ള ഒരേയൊരു മലയാളിയും തന്റെ കോളേജ് കാലം തൊട്ടേയുള്ള സുഹൃത്തും, മനസ്സാക്ഷി സൂക്ഷിപ്പുകാരനുമായ അരുണിനോട്  ഇതേക്കുറിച്ചു പറഞ്ഞപ്പോൾ അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു " ആ കൊളുത്തി വലിക്കുന്നത് വേറെ ആരുമല്ല, അമ്മു തന്നെയാ, നിന്റെ വീട്ടിൽ കഴിഞ്ഞ തവണ വന്നപ്പോൾ അമ്മ പറയുന്നുണ്ടായിരുന്നു 'കുട്ട്യോൾടെ കല്യാണം വേഗം നടത്തണം എനിക്കും മാധവേട്ടനും എല്ലാം പ്രായമായി വരികയാ, പക്ഷെ ഈ കാര്യം പറഞ്ഞാൽ ഹരീഷ് എന്തെങ്കിലും ഒഴിവു കഴിവ് പറയും, മാധവേട്ടനും നല്ല വിഷമം ഉണ്ട് ഈ കാര്യം ഇങ്ങനെ നീണ്ട് പോകുന്നേൽ'  നിനക്കു എത്രയും പെട്ടെന്ന് അവളെ അങ്ങു കെട്ടികൂടെ ഹരീ ഒന്നുമില്ലെങ്കിലും നിന്റെ മുറപ്പെണ്ണല്ലേ അവൾ? എന്തിനാ ഇങ്ങനെ വച്ചു താമസിപ്പിക്കുന്നെ?" അവന്റെ ആ ചോദ്യത്തിനുള്ള ഉത്തരം അവനോടു തന്നെ പലതവണ പറഞ്ഞിട്ടുള്ളത് കൊണ്ടു ഞാനെന്റെ മറുപടി ഒരു ചിരിയിൽ ഒതുക്കി. 

'അരുൺ', ജീവിതത്തെ ഇത്രയും ലാഘവത്തോടെ കാണുന്ന ഒരാളെ ഞാനിതുവരെ കണ്ടിട്ടില്ല, കോളേജിൽ പഠിക്കുന്ന കാലത്തും അവൻ അങ്ങനെയായിരുന്നു. NRI ആയ അച്ഛനും അമ്മയും എത്ര നിർബന്ധിച്ചിട്ടും അവരുടെ കൂടെ പോകാതെ, നാട്ടിൽ നിന്നു പഠിക്കണം എന്നുള്ള അവന്റെ ഒറ്റ വാശിയിലാണ്  ഞങ്ങളുടെ കോളേജിൽ എത്തിയത്. ആദ്യമെല്ലാം അവനെ ഞാൻ ഒരു സാധാരണ NRI ധൂർത്തപുത്രൻ എന്ന രീതിയിൽ ആയിരുന്നു കണ്ടിരുന്നത്, പിന്നെ കൂടുതൽ അടുത്തപ്പോൾ മനസ്സിലായി ഞാൻ അവനെ തെറ്റിധരിച്ചതാണെന്ന്. കേരളത്തെയും, മലയാളത്തെയും ഒരുപാട്‌ സ്നേഹിക്കുന്ന മനസ്സിൽ ഒരുപാട് നന്മകൾ  ഒരാളായിരുന്നു അരുൺ.

 അരുണിലൂടെയാണ് ഞാൻ കവിതകളുടെ ലോകത്തെത്തുന്നത്. രക്തസാക്ഷിയും, രേണുകയും എല്ലാം അരുൺ ചൊല്ലുന്നത് കേൾക്കാൻ വല്ലാത്തൊരു ഇമ്പമായിരുന്നു. അവന്റെ ആ കഴിവ് തിരിച്ചറിഞ്ഞു കൊണ്ടു തന്നെയാണ് ഞാൻ അവനെ കോളേജിലെ രാഷ്ട്രീയത്തിലേക്കിറക്കുയതും,  ഞാൻ കോളേജ് യൂണിയൻ ചെയർമാനായും, അരുൺ ആർട്‌സ് ക്ലബ്ബ് സെക്രെട്ടറിയായും ജയിക്കാനുള്ള പ്രധാന കാരണം അവനോടും അവന്റെ കവിതകളോടും പെ ൺകുട്ടികൾക്ക് ഉള്ള ആരാധന വോട്ട് ആയി മാറിയതാണ്. 

മുഖത്തേക്ക് തെറിച്ചു വീണ മഴത്തുള്ളികൾ ആണ് ഹരീഷിനെ ചിന്തകളിൽ നിന്നും ഉണർത്തിയത്...മഴയുടെയും, കാറ്റിന്റെയും ശക്തി കൂടി കൂടി വരുന്നു. കടൽ അതിന്റെ രൗദ്രഭാവം കാട്ടി തുടങ്ങിയിട്ടുണ്ട്, തിരമാലകൾ വല്ലാതെ ഉയർന്നു പൊങ്ങുന്നു, കപ്പൽ ആടി ഉലയുന്നു....പഞ്ചാബിയായ ക്യാപ്റ്റന്റെ സുരക്ഷാ നിർദേശങ്ങൾ വാക്കി ടോക്കിയിൽ ഇടതടവില്ലാതെ വന്നു തുടങ്ങിയപ്പോൾ ഹരീഷ് മുകളിൽ നിന്നും താഴേക്ക് വന്നു. കൂടെയുള്ള എല്ലാവരും അവരവരുടെ സ്ഥാനങ്ങളിൽ നിലയുറപ്പിച്ചിടുണ്ട്. അവർക്കാർക്കും ഇതൊരു പുതുമയുള്ള സംഭവം അല്ല, ഇതെല്ലാം അവരുടെ ജീവിതത്തിന്റ ഭാഗമായി മാറിയിരുന്നു.

എട്ട് വർഷം മുമ്പ് മർച്ചന്റ് നേവിയിൽ ജോലിക്കു അപേക്ഷിച്ചതും, സെലക്ഷൻ കിട്ടിയപ്പോൾ ജോയിൻ ചെയ്തതും എല്ലാം അരുണിന്റെ നിർബന്ധം കൊണ്ടു മാത്രമായിരുന്നു. തനിക്കു നാടും, തന്റെ അമ്മയും, അച്ഛനും പിന്നെ മുറപ്പെണ്ണ് അമ്മുവുമായിരുന്നു ഏറ്റവും വിലപ്പെട്ടത്, അവരെയെല്ലാം വിട്ടു പോരാൻ മനസ്സ്  അനുവദിച്ചിരുന്നില്ല. പിന്നെ അരുൺ പറഞ്ഞതു പോലെ ലോകം മുഴുവനും ചുറ്റിക്കറങ്ങി, കുറച്ചു കാശും ഉണ്ടാക്കി നാട്ടിൽ സെറ്റിൽഡ് ആകാൻ ഇതു നല്ല ഒരു വഴിയാണെന്നും, പിന്നെ അരുൺ കൂടെയുണ്ടല്ലോ എന്ന ചിന്തയുമായപ്പോൾ ഇറങ്ങി പുറപ്പെട്ടതാണ്. 
   
കടൽ വീണ്ടും ശാന്തമായിക്കൊണ്ടിരിക്കുന്നു, മഴയുടെ ആരവങ്ങളെല്ലാം കെട്ടടങ്ങി, വീണ്ടും ആ കപ്പൽ കടലിന്റെ ഓളപരപ്പുകളിൽ സ്വച്ഛന്ദം യാത്ര തുടരുന്നു........ഇതാണീ കടൽ യാത്രയുടെ വശ്യത, എല്ലാം പ്രവചനാതീതമാണ്. അടുത്ത മണിക്കൂറിൽ എന്തു സംഭവിക്കും എന്നു ആർക്കും പറയാൻ കഴിയുകയില്ല. അതു കൊണ്ടു തന്നെയായിരുന്നു എല്ലാവരും കല്യാണത്തിന് നിർബന്ധിക്കുമ്പോൾ പിടി കൊടുക്കാതെ വഴുതി നടന്നിരുന്നതും. പലപ്പോഴും ദിവസങ്ങളോളം കര കാണാത്ത യാത്രകൾ ആയിരിക്കും, നാട്ടിൽ ആരേയും ബന്ധപ്പെടാൻ പറ്റാതെ, നാട്ടിലെ വിവരങ്ങൾ ഒന്നുമറിയാത്ത അവസ്ഥ. കടലിന്റെ സംഹാരരൂപം പലവട്ടം നേരിട്ടു കണ്ടിട്ടുണ്ട്. എന്തും സംഭവിച്ചേക്കാവുന്ന സാഹചര്യങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. അത് കൊണ്ടാണ് ഈ ജോലിയിൽ നിന്നും രാജി വച്ച് നാട്ടിൽ എന്തെങ്കിലും ഒരു ബിസിനെസ്സ് തുടങ്ങി സ്വസ്ഥമായിട്ടു മതി കല്യാണം എന്നു തീരുമാനിച്ചത്. അതിനുള്ള വ്യക്തമായ പദ്ധതികൾ മനസ്സിൽ ഉണ്ട്. എന്തായാലും ഇനി അധികം വൈകിപ്പിക്കില്ല. 

കപ്പലിനുള്ളിലെ തന്റെ ചെറിയ വിശ്രമ മുറിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ ഹരീഷിന്റ മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നു. താൻ ഉറങ്ങാൻ വരുമ്പോൾ അരുൺ കൂടെയുള്ളവരുമായി എന്തൊക്കെയോ തമാശകൾ പറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു. പലപ്പോഴും ചിന്തിക്കാറുണ്ട് ഇവനെങ്ങിനെയാണ് എപ്പോഴും ഇങ്ങിനെ ചിരിക്കാൻ പറ്റുന്നത്!

ഉറക്കം വരാതെ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു കിടന്നെപ്പോഴാണ് മയങ്ങിയതെന്നറിയില്ല. എമർജൻസി സൈറൺ മുഴുങ്ങുന്ന ശബ്ദം കേട്ടാണ് ചാടിയെഴുന്നേറ്റത്. മുറിക്കു പുറത്തു എന്തോ ബഹളം കേൾക്കുന്നുണ്ട് . അരണ്ട വെളിച്ചത്തിൽ വാതിൽ തുറന്നു നോക്കിയപ്പോൾ പുറത്തു കുറെ പ്രാകൃതരൂപം പൂണ്ട തോക്കുധാരികൾ, ആരാ എന്താ എന്നെല്ലാം ചോദിക്കുമ്പോഴേക്കും തോക്കിൻ കുഴൽ നെറ്റിയിൽ മുട്ടിയിരുന്നു. എല്ലാവരോടും മുകളിലോട്ടു പോകാൻ ആ തോക്കുധാരികൾ ആക്രോശിക്കുന്നണ്ടായിരുന്നു. എന്താണ് സംഭവിക്കുന്നതെന്നറിയതെ അവരുടെ ആജ്ഞകൾ അനുസരിക്കാൻ മാത്രമേ അപ്പോൾ ഞങ്ങൾക്കെല്ലാം കഴിയുമായിരുന്നുള്ളൂ. 
മുകളിൽ എത്തിയപ്പോളാണ് കാര്യങ്ങൾ വ്യക്തമായത്, സോമലിയൻ കൊള്ളക്കാർ ഞങ്ങളുടെ കപ്പൽ ആക്രമിച്ചു കീഴ്പ്പെടുത്തിയിരിക്കുന്നു. അമ്പതോളം വരുന്ന എന്തിനും മടിക്കാത്ത ആക്രമികൾ.  അവരുടെ നിയന്ത്രണത്തിലാണ് ഇപ്പോൾ ഞങ്ങളുടെ കപ്പൽ. അവരുടെ നേതാവ്‌ എന്നു തോന്നിക്കുന്ന ഒരുത്തൻ അവരുടെ ഭാഷയിൽ കൂടെയുള്ളവർക്ക്‌ എന്തൊക്കയോ നിർദേശങ്ങൾ കൊടുക്കുന്നു. അത്യാവശ്യം ഇംഗ്ലീഷ് സംസാരിക്കുന്ന  അയാൾ ഞങ്ങളുടെ ക്യാപ്റ്റനുമായി എന്തോ വാക്കുതർക്കത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. ക്യാപ്റ്റൻ ഒഴികെ എല്ലാവരെയും കൈകൾ പുറകിലോട്ടു കെട്ടി നിലത്തിരുത്തിയിരിക്കുകയാണ്.

 ഹരീഷിന്റെ കണ്ണുകൾ ഒരാശ്രയത്തിനെന്ന പോലെ അവിടെയെല്ലാം അരുണിനെ തേടുകയായിരുന്നു. കുറച്ചപ്പുറത്തായി അരുണും നിലത്തിരിക്കുന്നുണ്ട്, അപ്പോളും അവന്റെ കണ്ണുകളിൽ ഒട്ടും ഭയം ഉണ്ടായിരുന്നില്ല. അപ്രതീക്ഷിതമായിട്ടാണ്‌ ക്യാപ്റ്റനുമായി സംസാരിച്ചു കൊണ്ടിരുന്ന കൊള്ളതലവൻ വളരെ  ക്രുദ്ധനായി അദ്ദേഹത്തെ മർദ്ദിക്കാൻ തുടങ്ങിയത്. അവിടെ നടക്കുന്നതെന്താണെന്നറിയാതെ ഞങ്ങൾക്കെല്ലാം നിസ്സഹായരായി നോക്കിയിരിക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ.
പെട്ടെന്നാണ് അരുൺ അവന്റെ മുൻപിൽ നിന്നിരുന്ന കൊള്ളക്കാരന്റെ കയ്യിലെ തോക്കു തട്ടിയെടുത്തു വെടിവക്കാൻ തുടങ്ങിയത്. മൂന്ന് കൊള്ളക്കാർ അവന്റെ വെടിയേറ്റു വീണപ്പോഴേക്കും അരുണിന്റെ ദേഹം മുഴുവൻ ബുള്ളറ്റുകൾ കൊണ്ടു നിറച്ചിരുന്നു ആ ദുഷ്ട്ടന്മാർ. അരുൺ എന്നു വിളിച്ചലറി കരയുന്ന തന്റെ മുൻപിലേക്കു അവന്റെ ശരീരം വലിച്ചിഴച്ചു കൊണ്ട് വന്നിട്ട് അവരുടെ നേതാവ് ചോദിച്ചു "നിനക്കും പോകണോ നിന്റെ സുഹൃത്തിന്റെ കൂടെ?" അരുണിന്റെ തലയിൽ ചവിട്ടി കൊണ്ടവൻ ഞങ്ങളോടെല്ലാവരോടുമായി പറഞ്ഞു "ഇനിയാർക്കെങ്കിലും എതിർക്കാൻ തോന്നുന്നുണ്ടോ, ഉണ്ടെങ്കിൽ ഇതു നിനക്കൊക്കെയുള്ള പാഠമാണ്" ഇതു പറഞ്ഞു തീരുന്നതിനു മുമ്പ് തന്നെ അവൻ വലിയൊരു വാളെടുത്തു അരുണിന്റെ കഴുത്തു ലക്ഷ്യമാക്കി വെട്ടി. അരുണിന്റെ ശരീരത്തിൽ നിന്നും തെറിച്ച രക്തം തന്റെ മുഖം മറച്ചു കൺപീലികളിലൂടെ ഒലിച്ചിറങ്ങുമ്പോൾ അരുണിന്റെ അറുത്തെടുത്ത തല അവർ കാല് കൊണ്ടു അങ്ങോട്ടുമിങ്ങോട്ടും തട്ടിക്കളിക്കുകയായിരുന്നു. ക്രൂരതയുടെ അവസാന വാക്കാണ് സൊമാലിയൻ കൊള്ളക്കാർ എന്നു കേട്ടിട്ടുണ്ടെങ്കിലും, തന്റെ ജീവിതത്തിൽ അവർ ഇത്തരത്തിൽ കടന്നു വരുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല....

പിന്നെ തൊണ്ണൂറ്റിഏഴു ദിവസം ആ ദുഷ്ട്ടന്മാരുടെ തടവിലായിരുന്നു. പലപ്പോഴും ഭക്ഷണം ഇല്ലാതെ, വെള്ളം ഇല്ലാതെ ഒന്നു നിവർന്നിരുന്നുറങ്ങാൻ പോലും ആകാതെ മരണത്തെ മുഖാമുഖം കണ്ട ദിവസങ്ങൾ...ഇതിനിടക്ക് തങ്ങളുടെ കമ്പനിയും, ഇന്ത്യൻ ഗവേണ്ണ്മെന്റും പല തവണ ഇവരുമായി ചർച്ചകൾ നടത്തിയിരുന്നു. ഓരോ തവണയും ചർച്ചകൾ പരാജയപ്പെടുമ്പോൾ അവർ ഞങ്ങളെ ക്രൂരമായി മർദ്ദിക്കുമായിരുന്നു. ..ഇതിനിടക്ക് ഞങ്ങളിൽ പലർക്കും മനസ്സിന്റെ സമനില തെറ്റി തുടങ്ങിയിരുന്നു. അങ്ങിനെ തൊണ്ണൂറ്റി ഏഴാം ദിവസം ആ ശുഭ വാർത്ത വന്നു, കമ്പനി കൊള്ളക്കാരുടെ നിബന്ധനകൾ അംഗീകരിച്ചെന്നും, എത്രയും പെട്ടെന്ന് ഞങ്ങൾ മോചിതരാകുമെന്നും. പക്ഷെ അപ്പോഴേക്കും ഞങ്ങളിൽ പലരും ജീവച്ഛങ്ങളായി മാറിയിരുന്നു.....

പതിനഞ്ച് ദിവസം കൊച്ചിയിലെ ആശുപത്രിയിൽ കഴിയേണ്ടി വന്നു ഹരീഷിന്റെ ആരോഗ്യം നേരെയാകുവാൻ, പക്ഷെ ശരീരത്തിന്റെ ആരോഗ്യം വീണ്ടെടുത്തപ്പോളേക്കും അവന്റെ മനസ്സിന്റെ താളം തെറ്റി തുടങ്ങിയിരുന്നു..ആത്മ സുഹൃത്തിന്റെ അതി ഭീകരമായ മരണം അതും തന്റെ കണ്മുന്നിൽ, പിന്നെ കൊള്ളക്കാരുടെ ക്രൂരപീഡനങ്ങൾ, അതെല്ലാം കൂടി അവന്റെ മനസ്സിനെ വല്ലാതെ തളർത്തിയിരുന്നു.....ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി വീട്ടിലെത്തിയിട്ടും പുറത്തെങ്ങും ഇറങ്ങിയിരുന്നില്ല ഹരീഷ്. വല്ലാത്തൊരു ഭയമായിരുന്നു അവന്റെ മനസ്സിൽ ആരൊക്കെയോ തന്നെ കൊല്ലാൻ വരുന്നു എന്ന ചിന്ത അവനെ വല്ലാതെ അസ്വസ്ഥമാക്കാൻ തുടങ്ങിയിരുന്നു.....ഇടക്കിടക്ക്  അവൻ പോലുമറിയാതെ മനസ്സിന്റെ രസച്ചരട് പൊട്ടുമ്പോൾ അവൻ ആക്രമാസക്തനാകുമായിരുന്നു. അത്തരം അവസരങ്ങളിൽ അച്ഛനു മാത്രമേ അവനെ നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നിള്ളൂ..... എല്ലാവരും ഹരീഷിന്റെ അഛനോട് അവനേ നല്ലൊരു സൈക്കാട്രിസ്റ്റിനെ കാണിക്കാൻ പറയുമ്പോളെല്ലാം " എന്റെ കുട്ടി ഒരുപാട് അനുഭവിച്ചു, പാവം വല്ലാതെ ഭയപ്പെട്ടിരിക്കുന്നു അതിന്റെയാ ഇതെല്ലാം. അതു കുറച്ചു കഴിഞ്ഞാൽ താനേ മാറിക്കോളും, അല്ലാതെ നിങ്ങളെല്ലാവരും കൂടി എന്റെ കുട്ടിയെ ഒരു ഭ്രാന്തനാക്കാൻ നോക്കണ്ട." എന്നു പറയാൻ മാത്രമേ ആ പാവത്തിനാവുമായിരുന്നുള്ളൂ...

മനസ്സിന്റെ താളം പിഴക്കുമ്പോൾ താൻ കാണിച്ചു കൂട്ടുന്നതെല്ലാം ഹരീഷ് മനസിലാക്കുന്നുണ്ടായിരുന്നു....അതു അവനെ വല്ലാതെ വേദനിപ്പിച്ചിരുന്നു, അതു കാരണം അവൻ സ്വന്തം മുറിയിൽ നിന്നും പുറത്ത് വരാൻ പോലും ഇഷ്ടപ്പെട്ടിരുന്നില്ല...
ആദ്യമൊക്കെ അമ്മു ഇടക്കിടക്ക് വന്നു കുറെ വർത്തമാനം പറയുമായിരുന്നു. പിന്നെ പിന്നെ അവളും വരാതായി. അവളെയും കുറ്റം പറയാൻ പറ്റില്ല മനസ്സിന്റെ താളം തെറ്റിയ ഒരാളുടെ കൂടെ ജീവിക്കാൻ ആരും താല്പര്യപ്പെടുകയില്ല...

"നീ എന്റെ നഷ്ടപ്രണയത്തിൻ ഇനിയും മരിക്കാത്ത രക്തസാക്ഷി... ചോര  ചിന്താത്തൊരെൻ മൗനാനുരാഗത്തിൻ  മുറിവുണങ്ങാത്ത ചാവേറു ഞാൻ..."

അവൾ ഇനി എനിക്കന്യയാണെന്ന തിരിച്ചറിവിൽ ഈ വരികൾ എവിടേയോ കുതിക്കുറിക്കുമ്പോൾ ഹൃദയം തകരുന്നതു പോലെ തോന്നി.
അങ്ങിനെ ഒരു ദിവസം മനസിന്റെ താളം തെറ്റിയ ഒരു ശപിച്ച നിമിഷത്തിൽ ഹരീഷ് സ്വന്തം അച്ഛന് നേരെ വെട്ടുകത്തിയുമായി പാഞ്ഞു ചെന്നു , തലനാരിഴക്കാണ് അദ്ദേഹം രക്ഷപ്പെട്ടത്. അന്ന് അടുത്ത വീട്ടിലുള്ളവരെല്ലാം ചേർന്നാണ് അവനെ പിടിച്ചു മുറിയിൽ പൂട്ടിയിട്ടത്.....

മനസ്സിന്റെ താളം നഷ്ടപ്പെടുന്ന സമയത്തെല്ലാം അവന്റെ മുന്നിൽ വാളുയർത്തി നിൽക്കുന്ന സോമലിയൻ കൊള്ളക്കാരനും പിന്നെ ആ കൊള്ളക്കാരുടെ കലുകൾക്കിടയിലൂടെ ഉരുണ്ട കളിക്കുന്ന അരുണിന്റെ അറുത്തുമാറ്റപ്പെട്ട തലയും ആയിരുന്നു, ആ ചിത്രം അവന്റെ മനസ്സിൽ മായാതെ നിൽക്കുമ്പോൾ അവൻ അവനല്ലതായി മാറുകയായിരുന്നു. ....

അന്ന് രാത്രി ഭക്ഷണം കൊണ്ടു വന്ന അമ്മയെ കെട്ടിപിടിച്ചു അവൻ കുറെ കരഞ്ഞു. " അമ്മ എനിക്കിത്തിരി വിഷം കലക്കി തരാമോ, എനിക്ക്‌ ഇങ്ങനെ ജീവിക്കാൻ വയ്യ" 
അവന്റെ നെറുകയിൽ ചുംബിച്ചു കൊണ്ടവർ പറഞ്ഞു; " നിനക്കൊന്നും ഇല്ലടാ കുട്ടാ, നീഎന്തിനാ സങ്കടപെടുന്നത് നിന്റെ അഛനും അമ്മയും ഇല്ലേ നിന്റെ കൂടെ" 
 പിറ്റേന്ന് ആയപ്പോഴേക്കും ഹരീഷ് ഒരു തീരുമാനം എടുത്തിരുന്നു രാവിലേ തന്നെ അവൻ അച്ഛനോട് ചെന്ന് പറഞ്ഞു 

"അച്ഛാ എനിക്ക് ഒരു സൈക്കാട്രിസ്റ്റിനെ കാണണം, എനിക്കിനി ഇങ്ങനെ മുന്നോട്ടു പോകാൻ വയ്യ" . 

അങ്ങിനെ അവൻ കൊച്ചിയിലെ പ്രശസ്തമായ മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തി...
ഇവിടെയെത്തി ഇപ്പോൾ ഏകദേശം ഒരു മാസമായി ഇപ്പോളും അരുണിന്റെ ഓർമകൾ അവനെ തേടിയെത്താറുണ്ടെങ്കിലും അവന്റെ മനസിന്റെ താക്കോൽ അവന്റെ കയ്യിൽ നിന്നും വഴുതി പോകാറില്ല...... 

ഇനിയും എത്ര നാൾ ഇവിടെ? അത് ഹരീഷിനറിയില്ല. പക്ഷേ ഇനിയും കടലാഴങ്ങളുടെ കഥകൾ മനസ്സിനെ കുത്തിനോവിക്കുമ്പോൾ മനസ്സെന്ന മാന്ത്രിക പട്ടം തന്റെ കൈ വിട്ടു പോകില്ലെന്നുറപ്പാകുന്നതുവരെയെങ്കിലും ഇവിടെ തുടർന്നെ മതിയാകൂ.......

അഖിൽ ജയചന്ദ്രൻ.

No comments:

Post a Comment