Wednesday, August 19, 2020

ഒരു ഭയങ്കര സംഭവകഥ


ഒരു ഭയങ്കര സംഭവകഥ
-------------------------------------
ആദ്യമായാണ് പാലക്കാട് നിന്നും എയർപോർട്ടിലേക്കു KSRTC ബസ്സിൽ പോകുന്നത്, സാധാരണ വീട്ടിൽ നിന്നും കാറിൽ ആണ് പോകാറുള്ളതു.

അതിരാവിലെഎയർപോർട്ടി
ലേക്കുള്ള യാത്രയിൽ കണ്ട പല കാര്യങ്ങളും വളരെ വിചിത്രമായി തോന്നി. എനിക്ക് വളരെ അത്ഭുതമായി തോന്നിയതു പാലക്കാടിലെ പ്രശസ്തമായ ഹോട്ടൽ ശൃംഖലയുടെ മുതലാളിയും, അതിലുപരി വളരെയേറെ വിവാദങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളതുമായ പ്രമുഖ വ്യവസായിയും, മകനും ആ KSRTC ബസ്സിൽ എന്റെ മുൻ സീറ്റിൽ ഇരിക്കുന്നുണ്ടായിരുന്നു എന്നതാണ്, അവരുടെ സംസാരത്തിൽ നിന്ന് അവരും എയർപോർട്ടിലേക്കാണെന്നു മനസ്സിലായി.

രാവിലെ ദുബായിലേക്കുള്ള വിമാനത്തിലാണ് എനിക്ക് പോകേണ്ടത്, വിമാനത്താവളത്തിൽ എത്തിയപ്പോഴും ഒന്നും സാധാരണ പോലെയല്ല. പണ്ട്‌ പാലക്കാട് ബസ് സ്റ്റാന്റിലെ കാത്തിരിപ്പ് കേന്ദ്രത്തിൽ ഉണ്ടായിരുന്ന പോലെ പൊട്ടി പൊളിഞ്ഞു, പൊടി പിടിച്ച മരബെഞ്ചുകളിൽ ആളുകൾ ഒരു അടുക്കും ചിട്ടയും ഇല്ലാതെ മുഷിഞ്ഞ വസ്ത്രങ്ങളും ധരിച്ച് പരസ്പരം ഒന്നും ഉരിയിടാതെ മുഖത്തോടു മുഖം നോക്കിയിരിക്കുന്നു, കുറെ ആളുകൾ നിലത്തിരിക്കുന്നു, ചിലർ അലക്ഷ്യമായി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു. പൊടിപടലവും, ബീഡി കുറ്റികളും, ആളുകൾ വെറ്റില മുറുക്കി തുപ്പിയ പാടുകളും എല്ലാം കൊണ്ടു തീർത്തും വൃത്തി ഹീനമായ ഒരു ചുറ്റുപാടായിരുന്നുന്നു അവിടെ. ഈ വിമാനത്താവളത്തിന് എന്തു പറ്റി എന്നാലോചിച്ചു നിൽക്കുമ്പോൾ അതാ പണ്ട് സ്കൂളിൽ കൂടെ പടിച്ച രാജേഷ് അവിടെ നിൽക്കുന്നു, ഇപ്പോൾ അവൻ നാട്ടിലെ പത്രവിതരണക്കാരൻ ആണ്.

"ഹായ് , രാജേഷേ നീയെന്താ ഇവിടെ?"

ഞാൻ എന്റെ ഒരു സുഹൃത്തിനെ കൊണ്ട് വിടാൻ വന്നതാണ് " അതു പറയുമ്പോൾ അവന്റെ മുഖത്തോരു കള്ള ലക്ഷണം ഉള്ളത്‌ പോലെ...അവന്റെ കൈ പിടിച്ചു കൂടെ നിൽക്കുന്ന ആ സ്ത്രീയെ എവിടെയോ കണ്ടതു പോലെ..

" ങ്ങേ ഇതു നമ്മുടെ ഫേസ്ബുക്കിലെ പ്രശസ്ത ഡോക്ടർ അല്ലേ?" ഇവരെന്താണ് ഇവന്റെ കൂടെ. എത്ര ആലോചിച്ചിട്ടും ഒരു പിടിയും കിട്ടുന്നില്ല. അവനോടു തന്നെ ചോദിച്ചാലോ എന്നു വിചാരിച്ചെങ്കിലും പിന്നെയത് വേണ്ടെന്നു വച്ചു.

രാജേഷിനോട് യാത്ര പറഞ്ഞ് എയർപോർട്ടിനുള്ളിലേക്കു പോകുമ്പോൾ അതാ വരുന്നു എന്റെ എതിർ ദിശയിൽ ശശികുമാർ, അവനും എന്റെ കൂടെ പഠിച്ചതാണ്‌ അതും ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ ഒരേ ക്ലാസ്സിൽ, അവൻ ഇപ്പോൾ നാട്ടിലെ അറിയപ്പെടുന്ന ആശാരിയാണ്.

'ഇവനെന്താ ഇവിടെ! അതും എയർപോർട്ട് ജീവനക്കാരന്റെ യൂണിഫോമിൽ? ഇവന് എയർപോർട്ടിൽ ജോലി കിട്ടിയ കാര്യം ആരും എന്നോട് പറഞ്ഞില്ലല്ലോ'.

അവൻ നേരെ വന്നെന്റെ കയ്യിൽ പിടിച്ചു ചോദിച്ചു "നീയെങ്ങോട്ടാടാ? "

"ഞാൻ ഇന്നു ദുബായിലോട്ടു തിരിച്ചു പോവുകയാ പത്തരക്കുള്ള വിമാനത്തിൽ"

" ആണോ, എന്നാൽ നീ വാ നമുക്ക് ഉള്ളിലോട്ടു പോകാം "

"ശശി, ഡാ ഞാൻ ചെക്ക് ഇൻ ചെയ്തില്ല"

"അതൊന്നും കുഴപ്പം ഇല്ലെടാ ഞാൻ ഇവിടുത്തെ സ്റ്റാഫ് അല്ലേ"

എന്തായാലും അവനെ കണ്ടത് നന്നായി അവിടെ നിന്നും ചെക്ക് ഇൻ പോലും ചെയ്യാതെ അവൻ വിമാനത്തിലേക്കു പോകാം എന്നു പറഞ്ഞു ഉള്ളിലേക്ക് കൊണ്ടു പോയി, ഞങ്ങളോടൊപ്പം മറ്റ് ചില ജീവനക്കാരുടെ കൂടെ വേറെ യാത്രക്കാരും ഉണ്ടായിരുന്നു.

സാധാരണ ബസിലോ അല്ലെങ്കിൽ airobridge വഴിയോ ആണ് വിമനത്തിനകത്തേക്ക് പോകുന്നത്. പക്ഷെ ഇന്ന് runway യിലൂടെ നടന്നാണ് ശശികുമാർ വിമാനത്തിനടുത്തേക്കു കൊണ്ടു പോയത്. കുറേ ദൂരം നടന്നു runway യുടെ അങ്ങേ അറ്റത്തു എത്തി അവിടെ അതാ ഒരു ചെറിയ വിമാനം കിടക്കുന്നു, ഒരു ബസിന്റെ അത്രയും മാത്രം വലിപ്പം ഉള്ള ഒരു കുഞ്ഞു വിമാനം.

"അയ്യോ ഇതിലാണോ ദുബായിലോട്ടു പോകേണ്ടത്?"

ഞാൻ ശശികുമാറിനോട് ചോദിച്ചു. അപ്പോൾ അവൻ പറഞ്ഞു

"ഇതല്ല നിനക്കു പോകാനുള്ള വിമാനം, അതു ഇതു വരെ എത്തിയിട്ടില്ല. ഈ ചെറിയ വിമാനം നിങ്ങൾക്ക് പോകാനുള്ള വിമാനം വരുന്നത് വരെ കാത്തിരിക്കാൻ ഉള്ളതാണ്"

ഞാൻ മനസ്സിൽ ഓർത്തു
' ഈ സെറ്റപ്പ് കൊള്ളാമലോ'

അങ്ങിനെ ഞങ്ങൾ ആ കുഞ്ഞു വിമാനത്തിനുള്ളിൽ കയറി ഇരുന്നു.

ആ ചെറിയ വിമാനം നിർത്തിയിട്ടിരിക്കുന്നതിന്റെ അപ്പുറത്ത് ഒരു കുന്നിൻ ചരിവായിരുന്നു, നിറയെ പച്ച പുല്ലുകൾ ഉള്ള ഒരു കുന്ന്.

അതും എനിക്ക് ഒരു അത്ഭുത കാഴ്ച്ചയായിരുന്നു.

' എത്രയോ തവണ ഞാൻ ഈ എയർപോർട്ടിൽ വന്നിട്ടുള്ളതാ എന്നിട്ടും ഈ കുന്ന് ഇതിനുമുൻപൊന്നും ഞാൻ കണ്ടിട്ടില്ലല്ലോ. എന്തായാലും കാണാൻ നല്ല ഭംഗിയുണ്ട്'

പെട്ടെന്ന് അതാ എന്തോ വലിയ ശബ്ദം കേൾക്കുന്നു പുറത്തേക്കു നോക്കിയപ്പോൾ കടലിൽ വലിയ മീൻ കൂട്ടങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പോകുന്ന പോലെ ആകാശത്തു കൂടി പല വലിപ്പത്തിലുള്ള വെളിച്ചങ്ങൾ ആങ്ങോട് ഇങ്ങോട്ടും ചീറിപ്പായുന്നു. പെട്ടെന്നു ആ കുന്നിന്റെ മറുപുറത്തു നിന്നും ആകാശത്തേക്ക് ലേസർ ലൈറ്റ് പോലെ എന്തോ ഒരു വെളിച്ചം പലവട്ടം മുകളിലോട്ട് പോകുന്നു. കാതടപ്പിക്കുന്ന വെടിയൊച്ചയും കേൾക്കുന്നുണ്ട് എന്താണ് സംഭവിക്കുന്നത് എന്നു ഒരു പിടിയും കിട്ടുന്നില്ല. പെട്ടെന്ന് എല്ലാ വെളിച്ചവും ശബ്ദങ്ങളും നിശ്ചലമായി. അതാ ആ runway യിലേക്ക് ആകാശത്തു നിന്നും എന്തോ ഒരു വലിയ ലോഹ കഷ്ണം വലിയ ശബ്ദത്തിൽ വന്നു വീഴുന്നു. അതു കണ്ടിട്ടു ഏതോ ഒരു യന്ത്ര ഭാഗം പോലെയുണ്ട്. ഞങ്ങൾ ഇരിക്കുന്ന വിമാനത്തിന്റെ ഏതാനും മീറ്റർ അപ്പുറത്തായി വീണ്ടും അത്തരം പല യന്ത്ര ഭാഗങ്ങളും ആകാശത്തു നിന്നും വീണ് കൊണ്ടിരിക്കുന്നു....

എന്റെ മനസ്സിൽ ഒരു വെള്ളിടി വെട്ടി ഇനി എനിക്ക് പോകാനുള്ള വിമാനം ആരെങ്കിലും വെടിവച്ചിട്ടതായൊരിക്കുമോ, എന്നാൽ പണി പാളി എന്റെ പോക്ക് നടക്കില്ല..

എന്റെ ചുറ്റിലും എല്ലാവരും വളരെ കൂൾ ആയി ഇരിക്കുന്നു ആർക്കും ഒരു പേടിയോ ടെൻഷനോ ഒന്നുമില്ല. സാധാരണ ഒരു കാര്യം നടക്കുന്ന പോലെയാണ് എല്ലാവരും പെരുമാറുന്നത്. ശരിക്കും ഇവർക്കൊക്കെ വട്ടയതാണോ..ഇത്രയും ഭീകരമായ ഒരു കാര്യം നടന്നിട്ടും ഇവർക്കൊക്കെ ഇങ്ങിനെയിരിക്കാൻ എങ്ങിനെ കഴിയുന്നു. വല്ലാത്ത പഹയന്മാർ തന്നെ...

Runway യിലൂടെ അതാ ആയുധ ധാരികളായ കുറെ പട്ടാളക്കാർ ഓടി വരുന്നു.. പെട്ടെന്നതാ കുന്നിൻ ചെരിവിന്നപ്പുറത്തു നിന്നും ഒരു വലിയ ബഹളം കേൾക്കുന്നു..കുറെ ആളുകൾ ഓടി വരുന്നുണ്ട്‌, അവരുടെ കയ്യിൽ വടിയും ചാക്കും വലിയ വലയും ഒക്കെ ഉണ്ട്. എന്താണ് സംഭവിക്കുന്നതെന്നറിയാൻ ഞാനും ആ കുന്നിൻ ചെരിവിലേക്കോടി അവിടെ ഒരാൾക്കൂട്ടം മൊട്ടതലയന്മാരായ മൂന്നു കുള്ളൻമാരെ ഓടിച്ചു കൊണ്ടു വരികയാണ്, ആ മൂന്നു കുള്ളന്മാരും കാലിൽ സ്പ്രിങ് ഉള്ള പോലെ ചാടി ചാടിയാണ് ഒടുന്നുത്, അവരുടെ ചെവികളും, മൂക്കും അവരുടെ ശരീര വലുപ്പവുമായി ഒരു രീതിയിലും യോജിക്കാത്ത തരത്തിൽ സാധാരണയിലും വലുതായിരുന്നു, കണ്ണുകൾ വളരെ ചെറിയതുമായിരുന്നു.

ഇവർ ആരെണെന്നും, എന്തിനാണ് ഇവരെ ആൾക്കാർ ഓടിക്കുന്നത് എന്നും അറിയാനായി ഞാൻ ആ ആൾക്കൂട്ടത്തിനിടയിലേക്ക് കയറി നിന്നു. അപ്പോഴേക്കും ആ മൂന്ന്‌ പേരേയും ആ ആൾക്കൂട്ടം വളഞ്ഞു കഴിഞ്ഞിരുന്നു.

ആ കൂട്ടത്തിൽ ഉള്ള ഒരാളോട് ഞാൻ ചോദിച്ചു

"എന്താ ചേട്ടാ കാര്യം ഈ കുള്ളന്മാർ വല്ല കള്ളന്മാരും ആണോ"

അപ്പോൾ അയാൾ പറഞ്ഞു

"ഈ മൂന്ന് കുള്ളന്മാരും അന്യഗ്രഹത്തിൽ നിന്നും വന്നവരാണ്. അവർ വന്ന പേടകം പട്ടാളം വെടിവച്ചു വീഴ്ത്തി അതിൽ നിന്നും ഇവർ ചാടി രക്ഷപ്പെട്ടു ഓടുകയായിരുന്നു"

അപ്പോഴേക്കും ആ മൂന്നു അന്യഗ്രഹ മനുഷ്യരെയും ചാക്കിലും വലയിലും എല്ലാം ആക്കി കെട്ടി പൂട്ടിയിരുന്നു.

ലോകത്തു ആദ്യമായി അന്യഗ്രഹ മനുഷ്യരെ ജീവനോടെ പിടി കൂടിയിരിക്കുന്നു അതും നമ്മുടെ കേരളത്തിൽ. എന്റെ ചുറ്റിലുമുള്ള ആളുകളെല്ലാം ഭയങ്കര ആവേശത്തിൽ ആയിരുന്നു.

ഈ വിവരം പുറത്തറിഞ്ഞാൽ അമേരിക്കയും, ചൈനയും, റഷ്യയും പോലുള്ള രാജ്യങ്ങൾ ചിലപ്പോൾ ഇവരെ നമ്മളിൽ നിന്നും മോഷ്ടിച്ചു കൊണ്ടുപോകാൻ ശ്രമിച്ചേക്കും, ഇനി കുറച്ചു നാളെത്തെക്കു ലോകം മുഴുവൻ നമ്മുടെ നാടിനെക്കുറിച്ചായിരിക്കും ചർച്ച ചെയ്യുന്നത്, അതു ഓർത്തപ്പോൾ തന്നെ എനിക്ക് രോമാഞ്ചം ഉണ്ടാകുന്നു....

പെട്ടെന്നാണ് അലാറം അടിച്ചു ഞാൻ ചാടി എഴുന്നേറ്റതു. ആ അന്യഗ്രഹ മനുഷ്യർക്ക്‌ എന്തു പറ്റിയോ എന്തോ? 'ഈ നശിച്ച അലാറം ഇപ്പൊ അടിച്ചില്ലെങ്കിൽ അതു കൂടി അറിയാമായിരുന്നു'.

ഞാൻ വീണ്ടും തിരിഞ്ഞു കിടന്നു, കൊറോണ ലോക്ക്ഡൗൻ കാലം ആയതിനാൽ വേറെ ഒന്നും ചെയ്യാൻ ഇല്ലാത്തതു കൊണ്ടു ഒന്ന് കൂടി ഉറങ്ങാൻ നോക്കാം ഈ സ്വപ്നത്തിന്റെ ബാക്കിയെങ്ങാനും കാണാൻ പറ്റിയലോ.....


അഖിൽ ജയചന്ദ്രൻ

No comments:

Post a Comment