മാറാല പിടിച്ച, മറവിയുടെ നരിച്ചീറുകൾ
കൂടു കൂട്ടിയ അകവാതിലുകൾ
ഞാനിപ്പോൾ തുറക്കാറില്ല.
അന്നൊരിക്കൽ സൂര്യനെപോൽ
ജ്വലിച്ചിരുന്ന പ്രണയത്തിൻ
ക്ലാവ് പിടിച്ച ഓർമ്മകളുടെ ചിതാഭസ്മം
പുണ്യതീർത്ഥങ്ങളിൽ ഒഴുക്കാതെ
ഞാൻ മാറ്റിവച്ചത്,
അവിടെയൊരു കോണിൽ
പൊടി പിടിച്ചൊരു മൺകുടത്തിൽ
കാലത്തിന്റെ കണ്ണേറ് കൊള്ളാതെ
വെറുപ്പിന്റെ കരിദിനങ്ങളാചരിക്കാതെ
നിരാശയുടെ നെടുവീർപ്പുകളില്ലാതെ
വീണ്ടുമൊരു പുനർജനിയുടെ
അലയൊലികൾക്ക് കാതോർത്ത്
ഇന്നും കത്തിരിപ്പുണ്ട്
പെയ്യാൻ മറന്നൊരു മഴയേയും കാത്ത്.
