Thursday, May 16, 2024

മഷിതുള്ളികൾ

മഷിതുള്ളികൾ

××××××××××××××××××


അക്ഷര വഴികളിൽ ഒന്നായി 

നിന്നവർ ഞങ്ങൾ ഒരുമയോടെ 

മൊഴിയും, മഷിയും പകുത്തോർ,

ജീവനൂറും മയിൽപീലി തുണ്ടുകൾ

ചേർത്തു വച്ചോരോ കഥ പറയാൻ 

മണൽ കൂട്ടിലെന്നോ ഒത്തു കൂടിയോർ, കിനിയുന്ന സൗഹൃദ മധു നുകർന്നോർ,

ഹൃദയങ്ങൾ ഒന്നായി ചേർത്തുവച്ചോർ

പ്രവാസകടലിനിപ്പുറം മഴവില്ലു 

പോലുള്ള സ്നേഹാക്ഷരങ്ങളിൽ 

മഷി മണം പടർത്തിയോർ

ആത്മാവിലലിയും മഴതുള്ളികൾ

ഞങ്ങൾ തൂലിക തുമ്പിലെ 

ഇനിയും വറ്റാത്ത മഷിതുള്ളികൾ. 


അഖിൽ ജയചന്ദ്രൻ

അരൂപീകൾ


പാതിരാവേറെയായിട്ടും

ഉണർന്നിരിക്കുന്നവർ

പ്രണയത്തിന്റെ തീകാറ്റേറ്റ്

വെന്തു പോയവരത്രേ,

അവർ പുലരിയിൽ

പുനർജനിക്കും അരൂപികൾ,

മുജ്ജന്മ പാപത്തിന്റെ

പങ്കുകാരവർ.

കാത്തിരിപ്പുകൾക്കു 

കൂട്ടിരിക്കാൻ

കള്ളങ്ങൾ കൊണ്ട്‌ 

കവിത കുറിക്കുവോർ. 

മുറിവുണങ്ങാതെ

നീറുന്ന ഹൃദയത്തെ

പറഞ്ഞു പറ്റിക്കാൻ

ജീവിത വഴിയോരങ്ങളിൽ

നിർവികാര ഹൃദയം

വഴിവാണിഭം ചെയ്യുവോർ.

അവർ സംശയത്തിന്റെ 

വിഷം തീണ്ടി ഏതോ 

ഹൃദയവാതിൽക്കൽ

പിടഞ്ഞു വീണോർ.


അഖിൽ ജയചന്ദ്രൻ