Friday, July 31, 2020

ഗോൾ

                                                                                                    ഗോൾ...
                         ×××××××××

തിരകളടങ്ങാത്ത കടൽ പോലെ ആർത്തലക്കുന്ന 'സോച്ച' സ്റ്റേഡിയത്തിന്റെ ഇടനെഞ്ചിലേക്കാണ് ഒരു മഴവില്ല് പോലെയാ ഗോൾ ആഴ്ന്നിറങ്ങിയത്. ഇതുവരെ പ്രധാനപെട്ട ഒരു ടൂർണമെന്റും വിജയിക്കാത്ത 'ബൊഗോട്ടോ എഫ് സി' യുടെ ആരാധകർക്കൊരു സ്വർണക്കപ്പെന്ന കിനാവ് കാണാനുള്ള ടിക്കറ്റ് കൂടിയായിരുന്നു ആ ഗോൾ. അപ്പോളാ സ്റ്റേഡിയത്തിൽ ഒരേയൊരു പേര് മാത്രമേ ഉയർന്നു കേൾക്കാനുണ്ടായിരുന്നുള്ളൂ..

"ഏദൻ.......ഏദൻ......ഏദൻ..."

'ബൊഗോട്ടോ എഫ് സി' യെ ടൂർണമെന്റിന്റെ ഫൈനലിലേക്കെത്തിച്ച ആ ഗോളിന്റെ ഉടമ. ഇരുപത്തിരണ്ടു വയസ്സുകാരൻ ഏദൻ അവനാണിന്നവരുടെ ഹീറോ. ആ രാത്രി മുഴുവൻ അവർക്കാ പേര് ആർത്തുവിളിച്ച് ആഘോഷിക്കാനുള്ളതായിരുന്നുi.


കൊളംബിയൻ തലസ്ഥാനമായ 'ബൊഗോട്ട' അറിയപ്പെടുന്നതു തന്നെ ഫുട്ബാൾ ഭ്രാന്തന്മാരുടെ തറവാടെന്നാണ്, ആൺ പെൺ  വ്യത്യാസമില്ലാതെ ആബാലവൃദ്ധം ജനങ്ങളും കാൽപന്തുകളിയെ സിരകളിൽ നുരക്കുന്ന ലഹരിയായി കൊണ്ട് നടക്കുന്നവരാണ്. പലപ്പോഴും മത്സരങ്ങൾക്ക് ശേഷം ആരാധകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്നത് പോലീസിന് വലിയ തലവേദനയാണ് സൃഷ്ടിക്കാറുള്ളത്. 

ഫുട്‌ബോൾ പോലെ തന്നെ ബൊഗോട്ടക്കാരുടെ മറ്റൊരു വിനോദമാണ് വാതുവെപ്പ്, ഫുട്‌ബോൾ മത്സരങ്ങളുടെ ഫലത്തെച്ചൊല്ലിയാണ് മിക്കവാറും വാതുവെപ്പുകൾ നടക്കാറുള്ളത്.  'റോബർട്ട് പെഡ്രോ' എന്ന അധോലോക രാജാവിൻറെ ഇരുപത്തിനാലു മണിക്കൂറും തുറന്നിരിക്കുന്ന  'പെഡ്രോസ് റിവൈറ' എന്ന മദ്യശാലയാണ് ഇത്തരം വാതുവെപ്പുകാരുടെ പ്രധാനകേന്ദ്രം.
ഓരോ മത്സരം കഴിയുമ്പോഴും കുറച്ചുപേർ സമ്പന്നരാകുകയും, അതിലേറെപേർ ദരിദ്രരായി മാറുകയും ചെയ്യുന്ന ഒരു മായാലോകം..

'തുഞ്ചേലോ' നദീതീരത്തുള്ള പുരാതനമായ കെട്ടിടത്തിലുള്ള ബൊഗോട്ട പോലീസ് സ്റ്റേഷന്റെ നീളൻ വരാന്തയിൽ തന്റെ വീൽചെയറിൽ ചാരിയിരിക്കുമ്പോൾ പാതിനാല് വയസ്സുകാരി അന്നയുടെ മുഖത്ത് വേർതിരിച്ചെടുക്കാൻ കഴിയാത്ത പല വികാരങ്ങളും മിന്നിമറയുന്നുണ്ടായിരുന്നു.

"നീ ഫുട്‌ബോൾ കളിക്കാരനായതുകൊണ്ട് മാത്രം നിന്നെ ഒരു തവണത്തെക്കു വെറുതെ വിടുകയാ, ഇനിയിതാവർത്തിച്ചാൽ പിന്നെ നീ പുറംലോകം കാണില്ല" 

സ്റ്റേഷനുള്ളിൽ നിന്നുമുയർന്ന പോലീസ് ഓഫീസറുടെ ഭീഷണി കലർന്ന ശബ്ദം
അന്നയുടെ മനസ്സിൽ അശാന്തിയുടെ കാർമേഘമായി വന്നു നിറഞ്ഞു. വാതിൽ തുറന്നു പുറത്തു വരുന്ന ഏദന്റെ കണ്ണുകളിലേ ദൈന്യത അന്നക്ക് അപരിചിതമായ ഒന്നായിരുന്നു.
 
എഴുന്നേറ്റു നിൽക്കാൻ പോലുമാകാത്ത വൈകല്യങ്ങളോടെ ജനിച്ച തനിക്ക്  ജീവൻ നൽകി തങ്ങളെ വിട്ടുപോയ അമ്മ. അമ്മയുടെ മരണത്തോടെ മദ്യത്തിൽ അഭയം തേടിയ അച്ഛൻ. അത്രയും അരക്ഷിതമായ ചുറ്റുപാടുകളിൽ തന്നെ വളർത്തിയതും തനിക്കു വേണ്ടതെല്ലാം ചെയ്തു, വീൽചെയറിൽ ഇരുത്തി എല്ലായിടത്തും  കൊണ്ടുനടന്നതുമെല്ലാം തന്നെക്കാൾ എട്ട് വയസ്സു മാത്രം കൂടുതലുള്ള തന്റെ സഹോദരൻ ഏദനാണ്. ഏദൻ ഫുട്‌ബോൾ കളിക്കുന്നതുപോലും തന്റെ ചികിത്സക്കും, മരുന്നിനും പണമുണ്ടാക്കുന്നതിനു വേണ്ടിയാണ്. താൻ എഴുന്നേറ്റു നടക്കുകയെന്നത് മാത്രമാണവന്റെ സ്വപ്നം.
 
 അങ്ങിനെയുള്ള ഏദൻ  മിസ്സ്. മെറ്റിൽഡയെന്ന സ്ത്രീയെ, അതും ഏദനേക്കാൾ എട്ടോ, പത്തോ വയസ്സു കൂടുതലുള്ള, ആ നഗരത്തിലെ പ്രമുഖ വ്യവസായിയുടെ ഭാര്യയെ തുടർച്ചയായി പിന്തുടർന്ന് ശല്യപ്പെടുത്തുന്നുവെന്നത് വിശ്വസിക്കാൻ പ്രയാസമായിരുന്നു അന്നക്ക്.

അവൾ ഏദനോടൊന്നും ചോദിച്ചില്ല,  ആ മനസ്സ്‌ ശാന്തമാകുമ്പോൾ തന്നോടെല്ലാം തുറന്നു പറയുമെന്നവൾക്കറിയാമായിരുന്നു.

ഏകാന്തതയുടെ വീർപ്പുമുട്ടിക്കുന്ന കുറേ മണിക്കൂറുകൾക്കു ശേഷം കട്ടിലിൽ കിടക്കുന്ന അന്നയുടെ അടുത്തു വന്നിരുന്നു ഏദൻ.

"അന്ന, മോളെ നീ ഉറങ്ങിയോ?"

"ഇല്ല, ഉറക്കം വരുന്നില്ല"

"മോളെ ഞാനൊരു തെറ്റും ചെയ്‌തിട്ടില്ല, ഞാനവരെ പിന്തുടർന്നു എന്നുള്ളത് സത്യമാണ്‌, പക്ഷേ അതവരെ ശല്യം ചെയ്യാനായിരുന്നില്ല" 

ഒന്നും മിണ്ടാതെ കിടക്കുന്ന അന്നയുടെ മുഖത്തു നോക്കി, നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടച്ചുകൊണ്ട് ഏദൻ കട്ടിലിൽ നിന്നുമെഴുന്നേറ്റ് ആ ചെറിയ മുറിയുടെ മൂലയിൽ കിടക്കുന്ന പഴയ മരഅലമാര തുറന്നു ഏറെ പഴക്കമുള്ള ഒരാൽബം കയ്യിലെടുത്തു അന്നയുടെയടുത്തേക്ക് വന്നു. 

ആ ആൽബത്തിലെ ഓരോ താളുകളും മറക്കുമ്പോൾ ഏദന്റെ കണ്ണുകളിൽ നിന്നും തോരാതെ കണ്ണീർ പെയ്യുകയായിരുന്നു.

ആ ആൽബത്തിലെ ഒരു ഫോട്ടോ കാണിച്ചു കൊണ്ട്‌ ഏദൻ അന്നയോട് പറഞ്ഞു.

"അന്ന, നീ കണ്ടോ നമ്മുടെ അമ്മയുടെ ചിരിക്കുന്ന മുഖം"

അന്നക്കറിയാം ഏദന് അമ്മയെ എത്രത്തോളം ഇഷ്ടമായിരുന്നെന്നു. പലപ്പോഴും അന്നക്ക് വല്ലാത്ത കുറ്റബോധം തോന്നാറുണ്ട്, തനിക്ക്‌ ജൻമം നൽകിയത് കൊണ്ടല്ലേ ഏദന് അമ്മയെ നഷ്ടപ്പെട്ടത്. താൻ കാരണമല്ലേ അമ്മ മരിച്ചത്. പലപ്പോഴും അത്തരം ചിന്തകൾ കുഞ്ഞന്നയുടെ മനസ്സിനെ വല്ലാതെ പിടിച്ചുലച്ചിരുന്നു.

"അന്ന നമ്മുടെ അമ്മയുടെ ഈ ചിരിക്കുന്ന മുഖവുമായി ഒരുപാട് സാമ്യമുള്ളതായിരുന്നു മിസ്സ്. മെറ്റിൽഡയുടെ മുഖം, അതു കണ്ടപ്പോൾ വീണ്ടും വീണ്ടും ആ മുഖം കാണണമെന്നെനിക്ക് തോന്നി, അതാ ഞാനവരെ പിന്തുടർന്നത്, അല്ലാതെ ശല്യപ്പെടുത്താനൊന്നുമല്ല."

"നിന്റെ മനസ്സ് ശാന്തമായി വെക്കൂ ഏദൻ. നാളെ നിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപെട്ട ദിവസമല്ലേ സർവ്വശക്തനായ ദൈവത്തിന്റെ തീരുമാനങ്ങൾ നമുക്കാർക്കും തടുക്കാൻ കഴിയില്ല, നീ നാളത്തെ ഫൈനലിൽ നിന്റെ ടീമിനെ എങ്ങിനെ വിജയിപ്പിക്കാമെന്നു മാത്രം ചിന്തിക്കൂ...അതിനു വേണ്ടി പ്രാർത്ഥിക്കൂ.."

പതിവില്ലാതെ അന്ന് രാവിലെ അമ്മയുടെ ചിത്രത്തിന് മുന്നിൽ മെഴുകുതിരി കത്തിച്ചു വളരെനേരം പ്രാർത്ഥിച്ചതിനു ശേഷമാണ് ഏദൻ വീട്ടിൽ നിന്നിറങ്ങിയത്

ഏദൻ വീട്ടിൽ നിന്നുമിറങ്ങുന്നതിനു മുമ്പ് അന്നയുടെ മുറിയിലേക്ക് കയറിവരുമ്പോൾ അന്ന എന്തോ എഴുതികൊണ്ടിരിക്കുകയായിരുന്നു. ഏദനെ കണ്ടതും അവൾ ഒരു ഡയറി കൊണ്ട് എഴുതിക്കൊണ്ടിരുന്ന പേപ്പർ മറച്ചു വച്ചു.

"എന്താ മോളെ നീ എഴുതുന്നത്?"

"ഹേയ് ഒന്നുമില്ല. ഓൾ ദി ബെസ്റ്റ് ഏദൻ!! ഇന്നും നിനക്ക് ഗോളടിക്കാൻ കഴിയട്ടെ!! നിന്റെ ടീമിനു വിജയം സമ്മാനിക്കാൻ നിന്റെ കാലുകൾക്ക് കഴിയട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കാം" 

അന്നയുടെ നെറ്റിയിൽ വാത്സല്യത്തോടെടെ തഴുകി നെറുകയിലൊരുമ്മയും നൽകി പുറത്തേക്കിറങ്ങുമ്പോൾ അന്ന ഏദനോട് പറഞ്ഞു

" ഏദൻ നീ പോകുന്ന വഴിക്കു സ്റ്റെല്ലയോടൊന്നിങ്ങോട്ട് വരാൻ പറയുമോ?"
 
"ശരി ഞാൻ പറയാം"

സ്റ്റെല്ല  അന്നയുടെ ഏക സുഹൃത്താണ് അന്നയെക്കാളും നാലു വയസ്സ്‌ കൂടുതലുണ്ടെങ്കിലും അന്നക്ക് എന്താവശ്യമുണ്ടെങ്കിലും ഓടിയെത്താറുണ്ട്  അന്നയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരികൂടിയായ സ്റ്റെല്ല.

വളരെ മനോഹരമായ കൈപ്പടയിൽ മേൽവിലാസമെഴുതിയ ഒരു ബ്രൗൺ കവർ സ്റ്റെല്ലയുടെ കയ്യിൽ കൊടുത്തിട്ട് അന്ന പറഞ്ഞു

" സ്റ്റെല്ല, നീയെനിക്ക് വേണ്ടി ഈ കത്ത്, ഇതിലെഴുതിയ മേൽവിലാസത്തിൽ  എത്തിച്ചു കൊടുക്കണം, ഇന്നുതന്നെ, പറ്റുമെങ്കിൽ ഇപ്പോൾ തന്നെ." 

"എന്താണിത് പതിവില്ലാതെ കത്തെഴുത്തൊക്കെ?, ആർക്കുള്ളതാ ഈ കത്ത്‌?" ഒരു ചെറു പുഞ്ചിരിയോടെ സ്റ്റെല്ല ചോദിച്ചു.

"അതൊക്കെ ഞാൻ പിന്നെ പറയാം, നീയെനിക്ക് വേണ്ടിയിതു ചെയ്യില്ലേ സ്റ്റെല്ല?"

വളരെയേറെ പ്രത്യാശയോടെ തന്നെ നോക്കുന്ന അന്നയുടെ കണ്ണുകളിൽ നോക്കി മറ്റൊന്നും പറയാൻ സ്റ്റെല്ലക്കായില്ല.

"തീർച്ചയായും ഞാനിപ്പോൾ തന്നെയിതു കൊണ്ടു കൊടുക്കാം"

സ്റ്റെല്ല യാത്ര പറഞ്ഞിറങ്ങിപോകുമ്പോൾ അന്നയുടെ മനസ്സ്‌ ശാന്തമായിരുന്നു അതവളുടെ മുഖത്തും പ്രതിഫലിക്കുന്നുണ്ടായിരിന്നു.

'ബൊഗോട്ട' നഗരത്തിന്റെ നെഞ്ചിടിപ്പിന്റെ താളം അന്ന് 'സോച്ച' സ്റ്റേഡിയത്തിൽ നിന്നായിരുന്നു ഉയർന്നു കേട്ടിരുന്നത്. കഴിഞ്ഞ കളിയിലെ ഹീറോ ഏദന്റെ പേരും ചിത്രവുമുള്ള പ്ലക്കാർഡുകളുമായാണ് മിക്കവാറും ആരാധകരും സ്റ്റേഡിയത്തിയൽ എത്തിയിരുന്നത്.

ഒരേയൊരു വിജയം അതിനുവേണ്ടി മാത്രം തുടിക്കുന്ന മനസ്സുമായാണാ സ്റ്റേഡിയത്തിൽ ഓരോ 'ബൊഗോട്ട എഫ് സി' ആരാധകനും  കാത്തിരുന്നിരുന്നത്. അവരുടെ സ്വന്തം ടീമിന്റെ ജയത്തിനുവേണ്ടി അവർ ആർപ്പുവിളിക്കുന്നുണ്ടായിരുന്നു.

വളരെ വാശിയേറിയ മത്സരമായിരുന്നു  അവിടെ നടന്നത്. രണ്ടു ടീമുകളും ഇഞ്ചോടിഞ്ച് പൊരുതുന്നുണ്ടായിരുന്നു, തീ പാറുന്ന പോരാട്ടം, പലപ്പോഴും രണ്ടു ടീമുകളും പരസ്പരം ഉന്തും, തള്ളുമായി റഫറി പലവട്ടം മഞ്ഞക്കാർഡ് പുറത്തെടുത്തു, പക്ഷേ അവസാന തൊണ്ണൂറ് മിനുറ്റ് വരെ രണ്ടു ടീമുകൾക്കും ഗോളടിക്കാൻ കഴിഞ്ഞില്ല. 

അധികം കിട്ടിയ അഞ്ച് മിനുറ്റ് ഇഞ്ചുറി ടൈമിൽ എങ്ങിനെയെങ്കിലുമൊരു ഗോളടിക്കാനുള്ള ശ്രമത്തിലായിരുന്നു ഇരു ടീമുകളും, 'ബൊഗോട്ട എഫ് സി' യുടെ ഗോൾ മുഖത്തായിരുന്നു അപ്പോൾ കളി നടക്കുന്നത്, ഗോൾ പോസ്റ്റ് ലക്ഷ്യമാക്കി എതിർ ടീമിന്റെ കളിക്കാരൻ അടിച്ച പന്ത് ഗോളിയെ കടന്നുപോകും എന്നു തോന്നിയപ്പോഴാണ് ഏദൻ ചാടി വീണ് ആ പന്ത്‌ തട്ടിയകറ്റാൻ ശ്രമിച്ചത്. പക്ഷേ പ്രതീക്ഷിച്ച പോലെ ഏദനാ പന്ത് ഗോൾ പോസ്റ്റിന് പുറത്തേക്കെത്തിക്കാൻ കഴിഞ്ഞില്ല. ഏതോ മുജ്ജൻമ്മ ശാപമെന്ന പോലെയാ പന്ത് ഗോൾ വര കടന്നു.....

'ഗോൾ.........'

ഒരു നിമിഷം 'സോച്ച' സ്റ്റേഡിയം ശ്വാസം നിലച്ചു നിശ്ചലമായി. അവിടെയൊരു ഗോൾ പിറന്നിരിക്കുന്നു അതും സെൽഫ് ഗോൾ, അവരുടെ ഹീറോ ഏദന്റെ കാലിൽ നിന്നുമൊരു സെൽഫ് ഗോൾ. 

തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിയാതെ കുറച്ചു സമയം ഏദൻ ആ മൈതാനത്ത് തരിച്ചിരുന്നുപോയി. ആദ്യമായൊരു സ്വർണ്ണക്കപ്പെന്ന തൻ്റെ ടീമിന്റെയും, ആരാധകരുടെയും സ്വപ്നം തന്റെ കാലുകൾ കൊണ്ടു തകർക്കപ്പെട്ടിരിക്കുന്നു.  അപ്പോഴേക്കും എതിർ ടീം വിജയാഘോഷം തുടങ്ങി കഴിഞ്ഞിരുന്നു. 

'ബൊഗോട്ട എഫ് സി' യുടെ ആരാധകർക്കു താങ്ങാൻ കഴിയുന്നതിലുമപ്പുറമായിരുന്നു ആ പരാജയം. ആ സ്റ്റേഡിയത്തിലവർ അക്ഷരാർത്ഥത്തിൽ അഴിഞ്ഞാടുകയായിരുന്നു, മൈതാനം കൈയേറിയ ആരാധകരുടെയിടയിൽ നിന്നും കളിക്കാരെ പുറത്തെത്തിക്കാൻ പൊലീസിന് നല്ലവണ്ണം കഷ്ട്ടപെടേണ്ടിവന്നു. ഒന്നരമണിക്കൂർ മുമ്പ് വരെ അവരുടെ ഹീറോ ആയിരുന്ന ഏദനാണിപ്പോൾ അവരുടെ വില്ലൻ, അവർ ഏറ്റവും കൂടുതൽ വെറുക്കുന്ന വ്യക്‌തി. 

കൂട്ടുകാർ ഏദനെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവന്റെ മനസ്സ് വല്ലാതെ കലുഷിതമായിരുന്നു, പേമാരി പെയ്യുന്ന കടൽ പോലെ അശാന്തമായിരുന്നു. ആ മാനസികാവസ്ഥയിൽ വീട്ടിലേക്ക് പോകാൻ തോന്നിയില്ല ഏദന്.

 ടീമംഗങ്ങളോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ  എങ്ങോട്ട് പോകണമെന്നൊരുലക്ഷ്യവു മുണ്ടായിരുന്നില്ല. അലക്ഷ്യമായി ഇറങ്ങി നടന്ന ഏദൻ എത്തിപ്പെട്ടത് 'പെഡ്രോസ് റിവൈറ'യുടെ മുന്നിലായിരുന്നു. ഇന്ന് സ്വബോധത്തോടെ വീട്ടിലേക്കു പോകാൻ വയ്യ അതുകൊണ്ട് ബോധം മറയുന്നത് വരെ മദ്യപിക്കണം. 

'പെഡ്രോസ് റിവൈറ' അന്ന് വളരെ ശാന്തമായിരുന്നു, സാധാരണ കേൾക്കാറുള്ള വഴക്കും, ബഹളങ്ങളുമില്ല.
'ബൊഗോട്ട എഫ് സി' യുടെ വിജയം സ്വപ്നം കണ്ട് വലിയ തുകക്ക് വാതുവെപ്പ് നടത്തി മുഴുവൻ പണവും നഷ്ടപ്പെടുത്തിയ ഭൂരിഭാഗമാൾക്കാരും പണം നഷ്ട്ടപ്പെട്ട നിരാശയിൽ നേരത്തേതന്നേ സ്ഥലം വിട്ടിരുന്നു. 
 
ആ മദ്യശാലയുടെ ഇരുണ്ട ഒരു കോണിൽ മറ്റാരുടെയും ശ്രദ്ധയിൽ പെടാതെ ഒറ്റക്കിരുന്ന് മദ്യത്തിന്റെ ലഹരിയിലേക്ക് ഊളിയിട്ടിറങ്ങുമ്പോൾ ഏദന്റെ മനസ്സിലെ നിരാശകളും, വേദനകളും ചിറകുവിടർത്തി പറക്കുവാൻ തുടങ്ങിയിരിന്നു..അവന്റെ മനസ്സിലപ്പോൾ രണ്ടു മുഖങ്ങൾ മാത്രമേയുണ്ടായിരുന്നുള്ളൂ. അവന്റെ കുഞ്ഞു പെങ്ങൾ അന്നയുടെയും, പിന്നെ മിസ്സ്. മെറ്റിൽഡയുടെയും.

മറ്റുള്ളവരുടെ കൺവെട്ടത്തിൽ നിന്നും പരമാവധി മാറിയാണ്‌ ഏദൻ ഇരുന്നിരുന്നതെങ്കിലും അവിടെ ചിലരെല്ലാം അവനെ തിരിച്ചറിഞ്ഞിരുന്നു. അപ്പോളവരുടെ കണ്ണുകളിലൊന്നും
സാധാരണയുള്ള സ്നേഹവും, ആരാധനയുമായിരുന്നില്ല മറിച്ച് വെറുപ്പിന്റെ തീനാളങ്ങളായിരുന്നു.

കാലുകൾ നിലത്തുറക്കാതെ കലങ്ങിയ കണ്ണുകളുമായി ഏദൻ 'പെഡ്രോസ് റിവൈറ'യുടെ പടിയിറങ്ങുമ്പോൾ രണ്ടുപേരവനെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. അതിൽ തലയിൽ വട്ടതൊപ്പി വെച്ച വെളുത്തു തടിച്ച കുറിയ മനുഷ്യൻ ഏദന്റെ മുന്നിൽ വന്നു നിന്ന് അവന്റെ കുപ്പായത്തിന്റെ കോളറിൽ പിടിച്ചു പിറുപിറുക്കുന്നത് പോലെ പറഞ്ഞു 

"ഇന്നത്തെ നിന്റെ പിഴ, വലിയ പിഴ അതിന്റെ വില അതെത്രയാണെന്നറിയാമോ നിനക്ക്?"

അപ്പോഴേക്കും അയാളുടെ കൂടെയുള്ള രണ്ടാമൻ പോക്കറ്റിൽ നിന്നുമൊരു കൈതോക്കെടുത്തു ഏദന്റെ നെറ്റിയിൽ ചേർത്ത് പിടിച്ചിരുന്നു. ഏദൻ തിരിച്ചെന്തെങ്കിലും പറയുമ്പോഴേക്കും അയാളുടെ വിരൽ തോക്കിന്റെ കാഞ്ചിയിൽ അമർന്നിരുന്നു.

 "ഗോൾ...ഗോൾ....ഗോൾ...." 
 
ഒരു ഭ്രാന്തനെ പോലെ അലറിവിളിച്ചുകൊണ്ടയാൾ വീണ്ടും വീണ്ടും ഏദന്റെ നേർക്കു നിറയൊഴിച്ചു കൊണ്ടേയിരുന്നൂ......
 
പള്ളിസെമിത്തേരിയിൽ ഏദന്റെ ശവമടക്കു നടക്കുമ്പോൾ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ പോലും വരാനില്ലാതെ വീൽചെയറിൽ തന്റെ അനാഥത്വത്തിന്റെ പൂർണതയെന്ന ശൂന്യതയിലേക്കു കണ്ണും നട്ട് തളർന്നിരിക്കുന്ന അന്ന തന്റെ നേർക്കു നീളുന്ന സഹതാപത്തിന്റെ കണ്ണേറുകൾ കാണുന്നുണ്ടായിരുന്നില്ല. 

തന്റെ അരികിലാരോ വന്ന് ചേർന്ന് നിന്നതു പോലെ തോന്നിയപ്പോൾ അന്ന കണ്ണുകളുയർത്തി നോക്കി, അതു
മിസ്സ്.മെറ്റിൽഡയായിരുന്നു, ഒരു കൈ കൊണ്ടവർ അന്നയുടെ നെറുകയിൽ തലോടി മറു കൈകൊണ്ടവളെ ചേർത്തു പിടിക്കുമ്പോൾ അവരണിഞ്ഞിരുന്ന കറുത്ത  കോട്ടിന്റെ പോക്കറ്റിൽ സ്റ്റെല്ല കൊണ്ടുകൊടുത്ത കത്ത് ശ്വാസം കിട്ടാതെ കിടന്നു പിടയുന്നത് പോലെ തോന്നി അവർക്ക്...

അഖിൽ ജയചന്ദ്രൻ.



പകമഴക്കാലം


പകമഴക്കാലം
×××××××××××××××

"ഇനി ഞാൻ അവളോട്‌ എന്തു പറയും രവീ." എന്നു ചോദിച്ചു കൊണ്ട് കളിക്കൂട്ടുകാരനും അയൽക്കാരനുമായ രവീന്ദ്രന്റെ കയ്യിൽ അമർത്തിപിടിച്ചു ചോദിക്കുമ്പോൾ കണ്ണിൽ ഇരുട്ട് കയറുന്നതു പോലെ തോന്നി ജയൻ മാഷിന്
പുറത്തു മഴ തകർത്തു പെയ്യുമ്പോഴും ജയൻ മാഷ്‌ ആശുപത്രിയിലെ എമർജൻസി റൂമിൽ നിന്നു വിയർത്ത് ഉരുകുകയായിരുന്നു. വീണുപോയാലോ എന്ന ഭയത്താൽ ഒന്നു കൂടി അമർത്തി പിടിച്ചു രവീന്ദ്രന്റെ കയ്യിൽ.

"എന്താ ജയാ നീ ചെറിയ കുട്ടികളെ പോലെ കരയുന്നത്.. നീ വേണം എല്ലാവർക്കും ധൈര്യം കൊടുക്കാൻ" രവീന്ദ്രന്റെ ആ വാക്കുകൾ ജയൻ മാഷ് കേൾക്കുന്നുണ്ടായിരുന്നില്ല. എന്താണ് ചെയ്യേണ്ടതെന്നറിയതെ അവിടെ നിൽക്കുമ്പോൾ മാഷിന്റെ ചിന്തകൾ വളരെ ദൂരം പിന്നോട്ടു പായുകയായിരുന്നു. 

തന്റെ മകൻ നാലാം വയസ്സിൽ റബ്ബർ ഷീറ്റ് ഉണ്ടാക്കാൻ വീട്ടിൽ കൊണ്ടു വന്നു വച്ചിരുന്ന ആസിഡ്‌ അബദ്ധത്തിൽ എടുത്തു കുടിച്ചു മരിച്ചതിനു ശേഷം അവനേക്കാളും രണ്ടു മാസം മാത്രം ഇളയതായ പെങ്ങളുടെ മകൻ സജിയെ സ്വന്തം മകന്റെ സ്ഥാനത്താണ് മാഷ്‌ കണ്ടിരുന്നത് അവനും സ്വന്തം അച്ഛനേക്കാളും അമ്മയെക്കാളും സ്നേഹം അമ്മാവനോട് ആയിരുന്നു. എന്തു കാര്യത്തിനും ആദ്യം അവൻ അഭിപ്രായവും അനുമതിയും തേടിയിരുന്നതും മാഷോട് തന്നെയായിരുന്നു. 

തൊട്ടപ്പുറത്തുള്ള തറവാട് വീട്ടിൽ ആണ് സജിയും അമ്മയും താമസിക്കുന്നതെങ്കിലും മിക്കവാറും അവൻ മാഷിന്റെ വീട്ടിലായിരിക്കും ഉണ്ടാകുക. 

3 വർഷം കഴിഞ്ഞു മാഷിനൊരു പെണ്കുഞ്ഞു പിറന്നതിന് ശേഷവും ആ സ്നേഹത്തിനു ഒരു കുറവും ഉണ്ടായിരുന്നില്ല. സജി വളരും തോറും ആ സ്നേഹവും വളർന്ന് കൊണ്ടിരുന്നു. ജയൻ മാഷേ പോലെ തന്നെയായിരുന്നു സജിയും നാട്ടുക്കാർക്കെല്ലാം പ്രിയങ്കരനായിരുന്നു. എല്ലാവർക്കും അവനെക്കുറിച്ചു നല്ലതു മാത്രമേ പറയാൻ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടു തന്നെയാണ് തന്റെ മകൾ ദേവികക്കു കല്യാണപ്രായമായപ്പോൾ എല്ലാവരുടെയും സമ്മതത്തോടെ അവളുടെ മുറചെക്കനായ സജിയുമായുള്ള വിവാഹം നടത്താൻ തീരുമാനിച്ചതും. 

ഒരു മൾറ്റിനാഷണൽ കമ്പനിയുടെ ഡിസ്ട്രിക്ട് സെയിൽസ് മാനേജർ ആയി ജോലി ചെയ്യുകയായിരുന്ന സജി മിക്കവാറും തന്റെ ബൈക്കിൽ തന്നെയാണ് ജില്ല മുഴുവനും കറങ്ങിയിരുന്നത്. കല്ല്യാണ നിശ്ചയത്തിനു ശേഷം എല്ലാ ഞായറാഴ്ചകളിലും സജിയുടെ ബൈക്കിന്റെ പുറകിൽ ദേവികയും ഉണ്ടാകാറുണ്ട്. ചില സുഹൃത്തുക്കൾ അതിനെക്കുറിച്ചു പറയുമ്പോൾ ജയൻ മാഷ്‌ പറയാറുണ്ടായിരുന്നു " എനിക്ക്‌ എന്റെ കുട്ടികളെ വിശ്വാസമാണെന്നു" കാരണം സജി കൃത്യമായി ഫോണിൽ വിളിച്ചു പറയാറുണ്ട്‌ അവർ എവിടെയാണ് എങ്ങോട്ടാണ് പോകുന്നത്‌ എന്നെല്ലാം...

"ജയാ ഇനിയിപ്പോ എന്താണ് ചെയ്യേണ്ടത്, എല്ലാവരെയും അറിയിക്കേണ്ടേ" എന്ന രവീന്ദ്രന്റെ ചോദ്യത്തിന് "എനിക്കൊന്നും അറിയില്ല രവി നീ എന്താണെന്ന് വെച്ചാൽ ചെയൂ" എന്നു പറഞ്ഞു തളർന്നിരിക്കുമ്പോൾ ജയൻ മാഷുടെ മനസ്സിൽ പുറത്തു ആശുപത്രി വരാന്തയിൽ ആകാംക്ഷയോടെ പ്രാർത്ഥനയോടെ കാത്തു നിൽക്കുന്ന തന്റെ സഹോദരി ജലജയുടെ, സജിയുടെ അമ്മയുടെ മുഖമായിരുന്നു...

അന്ന് ഉച്ചയൂണും കഴിഞ്ഞു പാതി മയക്കത്തിൽ നിന്നുണർന്നു നോക്കുമ്പോൾ പുറത്തു കനത്ത മഴ പെയ്യുന്നുണ്ട് ഇത്തരത്തിൽ ഒരു മഴ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല.....ചുടു ചായയുമായി വന്ന ഭാര്യ പറയുന്നുണ്ടായിരുന്നു "എന്തൊരു നശിച്ച മഴയാണ്, പിന്നെ ദേവിമോൾ പറയുന്നുണ്ടായിരുന്നു സജിമോൻ ഇന്ന് നേരത്തെ എത്തിയെന്ന്. ഈ മഴക്കാലം തുടങ്ങിയത് തൊട്ടു തുടങ്ങിയ ആധിയാണ് ബൈക്കും കൊണ്ടു ഈ ലോകം മുഴുവൻ കറങ്ങുന്ന കുട്ടിയാ, അതും തറവാട്ടിലേക്കുള്ള വഴിയെല്ലാം മഴയത്തു ചളി നിറഞ്ഞു കിടക്കുകയാ ഈ മഴയത്തു ബൈക്ക് തന്നെ വളരെ പ്രയാസപ്പെട്ടാ അവൻ അങ്ങോട്ട് കൊണ്ടു പോകുന്നത്‌. അവൻ വീട്ടിൽ എത്തി എന്നറിഞ്ഞാലെ സമാധാനം ഉള്ളൂ"

തകർത്തു പെയ്യുന്ന മഴയുടെ ഹുങ്കാര ശബ്ദത്തിനിടക്കും തന്റെ മൊബൈൽ ഫോൺ എവിടെയോ കിടന്നു കരയുന്നത് കേട്ട് തപ്പിയെടുത്തപ്പോഴേക്കും അതു നിശ്ശബ്ദമായിരുന്നു.

ആരാണ്‌ വിളിച്ചതെന്നു നോക്കുമ്പോഴേക്കും വീണ്ടും മൊബൈൽ ശബ്ദിച്ചു തുടങ്ങി....കണ്ണട വാക്കാത്തതുകൊണ്ടു ആരെണെന്നു വ്യക്തമല്ലായിരുന്നു...ഫോൺ ചെവിയിൽ വച്ചു ഹലോ പറയുന്നതിന് മുൻപേ ആർത്തലച്ചു കരയുന്ന ജലജയുടെ ശബ്ദം 

" ജയേട്ടാ ഇങ്ങോട്ടൊന്നോടി വായോ നമ്മുടെ സജിക്കു ഷോക്ക് അടിച്ചൂ... ഒന്നു വേഗം വായോ"

ഇത്രയും പറഞ്ഞപ്പോഴേക്കും ഫോൺ കട്ട് ആയിരുന്നു.....ഒരു നിമിഷം എന്താണ് കേട്ടതെന്നു മനസിലാകാതെ ഒന്നു തരിച്ചിരുന്നു ജയൻ മാഷ്‌. പെട്ടെന്ന് ഭാര്യയെയും വിളിച്ചു കയ്യിൽ കിട്ടിയ ഒരു കുടയുമെടുത്തു ആ പെരു മഴയത്തു തറവാട്ടിലേക്ക് ഓടുകയായിരുന്നു.... 

"എന്ത് പറ്റി എന്തിനാ ഒടുന്നത്" എന്ന ഭാര്യയുടെ ചോദ്യത്തിന്‌ അദ്ദേഹം എങ്ങെനെയൊക്കെയോ ജലജ ഫോണിലൂടെ പറഞ്ഞ കാര്യങ്ങൾ പറഞ്ഞൊപ്പിച്ചു.

തറവാടിന്റെ ഗേറ്റ് കടക്കുമ്പോഴേ കേൾക്കാമായിരുന്നു ജലജയുടെ നിലവിളി... ഓടി അകത്തു ചെന്നു നോക്കിയപ്പോൾ കണ്ടത് നിലത്തു വീണു കിടക്കുന്ന സജിയെ ആണ്...അടുത്തു തന്നെ ഒരു ഗ്ലാസ് ജഗ്ഗ് പൊട്ടിചിതറി കിടക്കുന്നുണ്ടായിരുന്നു...അപ്പോഴേക്കും മാഷിന്റെ ഭാര്യയും അവിടെക്കോടിയെത്തിയിരുന്നു....കയ്യിലുള്ള മൊബൈൽ ഭാര്യക്ക് കൊടുത്തു മാഷ് ഉറക്കെ പറഞ്ഞു 

"നീ രവിയെ വിളിച്ചു പെട്ടെന്നിങ്ങു വരാൻ പറ". 

മാഷ് നിലത്തിരുന്ന സജിയുടെ നെഞ്ചിൽ നാലഞ്ചു തവണ ആഞ്ഞമർത്തി പിന്നെ അവന്റെ വായിൽ തന്റെ വായ് ചേർത്തു വച്ചു കൃത്രിമ ശ്വാസോച്ഛ്വാസം നൽകി കൊണ്ടിരുന്നു ...പെട്ടെന്ന് സജിയൊന്നു ഛർദിചു ...അപ്പോൾ മാഷ് മനസ്സിൽ ഓർത്തു 'ഓ രക്ഷപ്പെട്ടു'...അപ്പോഴേക്കും രവീന്ദ്രൻ അടുത്തുള്ള മൂന്നു നാലു ചെറുപ്പക്കാരെയും കൂട്ടി അവിടെ എത്തിയിരുന്നു.... എന്ത് പറ്റിയെന്ന എല്ലാവരുടെയും ചോദ്യത്തിന്‌ കരച്ചിലിനിടയിലും ജലജ മറുപടി പറയുന്നുണ്ടായിരുന്നു. 

""അവൻ ഇന്ന് ഉച്ചക്ക് വന്നു.. 'ഇന്നത്തെ സെയിൽസ് മീറ്റിംഗ് നടന്നില്ല, അപ്പൊ ഞാൻ നേരത്തെ വന്നൂ, അമ്മ എനിക്ക് ചോറ് തരൂ' എന്നും പറഞ്ഞു എന്റെ കയ്യിൽ നിന്നും ചോറും വാങ്ങി കഴിച്ചു ഒരു ജഗ്ഗ് വെള്ളവും എടുത്തു റൂമിലേക്ക് പോയതാ, പോകുമ്പോൾ എന്തോ റിപ്പോർട്ട് ഒഫീസിലേക്കു അയക്കാൻ ഉണ്ടെന്നു പറഞ്ഞു ലാപ്ടോപ്പ് എടുത്താണ് പോയത്, അതു കഴിഞ്ഞ് കുറച്ചു നേരത്തിനു ശേഷം അവന്റെ അമ്മേയെന്നുള്ള നിലവിളി കേട്ടു ഓടിപോയി നോക്കിയ ഞാൻ കണ്ടത് ലാപ്ടോപ് ചാർജർ ചാർജ് ചെയ്യാൻ പ്ലഗ്ഗിൽ കുത്തിപ്പിടിച്ച് നിൽക്കുന്ന അവനെയാണ്. ഞാൻ അടുത്തു ചെന്നപ്പോൾ അവൻ പറഞ്ഞു 'അമ്മ എന്നെ തൊടരുത് എനിക്ക് ഷോക്ക് അടിച്ചു, അമ്മ പോയി മെയിൻ സ്വിച്ച് ഓഫാക്ക്'...മെയിൻ സ്വിച്ച് ഓഫാക്കി ഞാൻ ഓടിയെത്തയപ്പോഴോക്കും എന്റെ മോൻ നിലത്തു വീണിരുന്നു.. ഇപ്പൊ അവൻ ഒന്നും മിണ്ടുന്നില്ല".

തന്റെ അടുത്തേക്കോടിയെത്തിയ രവീന്ദ്രനോടു മാഷ് പറഞ്ഞു " നീ വേഗം ഒരു വണ്ടി വിളിക്കൂ എത്രയും പെട്ടെന്ന് നമിക്കവനെ ഹോസ്പിറ്റലിൽ എത്തിക്കണം".

" ജയാ ഞാൻ ഗിരീഷിന്റെ ജീപ്പ് വിളിച്ചിട്ടുണ്ട് അവൻ ഇപ്പോൾ വരും പക്ഷേ മഴയും ചെളിയും കാരണം ജീപ്പ്‌ ഇതു വരെ വരില്ല നമുക്ക് സജിയെ ആ ഇടവഴി വരെ എത്തിക്കണം "

അപ്പോൾ തന്നെ എല്ലാവരും കൂടി സജിയെ താങ്ങിയെടുത്തു ഒരു കസേരയിൽ ഇരുത്തി പുറത്തേക്കു കൊണ്ടു പോയി. അവർ ഇടവഴിയിലേക്കു എത്തിയപ്പോഴേക്കും ഗിരീഷിന്റെ ജീപ്പ് അവിടെ കാത്തുനിൽപ്പുണ്ടായിരുന്നു... എല്ലാവരും കൂടി എങ്ങിനെയൊക്കോയെ സജിയെ ജീപ്പിൽ കയറ്റി കിടത്തി, ഗിരീഷ് ആ നാട്ടുവഴികളിലൂടെ പരമാവധി വേഗത്തിൽ ആ ജീപ്പ് പായിച്ചു... 

തന്റെ മടിയിലേക്കു അവന്റെ തല ചേർത്ത് വച്ച് മാഷ് എല്ലാവരോടുമായി പറഞ്ഞു 

"ഇതൊന്നുമില്ല, അവന് കുഴപ്പം ഒന്നുമില്ല"...

ഹോസ്പിറ്റലിലേക്ക് രവീന്ദ്രൻ വരുന്ന വഴിക്ക്‌ തന്നെവിളിച്ചു പറഞ്ഞിരുന്നത് കൊണ്ട് എത്തിയപ്പോഴേക്കും അവിടെയെല്ലാവരും റെഡി ആയി നിൽക്കുന്നുണ്ടായിരുന്നു...അവർ നേരെ അവനേ എമർജൻസി റൂമിലേക്ക് കേറ്റി....

എല്ലാവരും പ്രാർത്ഥനയോടെ അക്ഷമരായി പുറത്തു നിൽക്കുമ്പോൾ മിനിട്ടുകൾക്ക് മണിക്കൂറുകളുടെ ദൈർഘ്യം ആണെന്ന് തോന്നി, ആരും ഒന്നും മിണ്ടാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു. അപ്പോൾ ഒരു നഴ്സ് അങ്ങോട്ട് വന്നു പറഞ്ഞു 

"ഇപ്പോൾ കൊണ്ടു വന്ന ആളുടെ കൂടെ വന്നവരിൽ ആരെയെങ്കിലും ഒരാളെ ഡോക്ടർ വിളിക്കുന്നുണ്ട"

ആ നഴ്‌സിന്റെ കൂടെ ജയൻ മഷ് ഡോക്ടറുടെ അടുത്തേക്ക് പോകുമ്പോൾ രവിന്ദ്രനെയും കൂടെ കൂട്ടി.....ആ ആശുപത്രി വരാന്തയിൽ കൂടി നടക്കുമ്പോൾ ജയൻ മാഷ് മനസ്സുരുക്കി അറിയാവുന്ന ദൈവങ്ങളെയെല്ലാം വിളിച്ചു പ്രാർഥിച്ചത് ഡോക്ടർ അശുഭകരമായ ഒന്നും പറയരുതെ എന്നായിരുന്നു....

എമർജൻസി റൂമിലേക്ക്‌ കയറിയപ്പോൾ ഡോക്ടർ ഒരു പേപ്പറിൽ എന്തോ എഴുതിക്കൊണ്ടിരിക്കുകയായിരുന്നു. അവരെ കണ്ടതും തന്റെ എഴുത്തു നിർത്തി ഡോക്ടർ ചോദിച്ചു.."ഈ പയ്യന്റെ ആരാണ് നിങ്ങൾ? " "ഞാൻ അവന്റെ അമ്മാവനാണ്, അവനെങ്ങിനെയുണ്ട് ഡോക്ടർ?" തന്റെ കയ്യിലെ പേന താഴത്ത് വച്ചു അവരുടെ അടുത്തേക്ക് വന്നു ജയൻ മാഷിന്റെ തോളിൽ തട്ടി ഡോക്ടർ പറഞ്ഞു " നിങ്ങൾ ഇവിടെ എത്തിചെപ്പോഴേക്കും കുറച്ചു വൈകി, ഐ ആം റിയലി സോറി" 

കേട്ടത് വിശ്വസിക്കാൻ കഴിയാതെ ഒരു നിമിഷം നിർവ്വികാരനായി അവിടെ തന്നേയിരുന്നു ജയൻ മാഷ്. 

അടുത്തിരിന്ന രവീന്ദ്രൻ "ജയാ" എന്നുറക്കെ വിളിച്ചപ്പോളാണ് അദ്ദേഹത്തിന്‌ സ്ഥലകാലബോധം തിരിച്ചു കിട്ടിയത്‌.

"ഇനി ഞാൻ അവളോട് എന്തു പറയും രവീ" എന്ന ചോദ്യത്തിന് എന്തു മറുപടി പറയണമെന്നറിയതെ നിൽക്കുകയായിരുന്നു രവീന്ദ്രനും. 

"നിങ്ങൾ പുറത്തു പോയി അവിടെ ഇരുന്നോളൂ" എന്നു പറഞ്ഞ നഴ്സിനോട് "ഞാൻ ഇത്തിരി നേരം ഇവിടെ ഇരുന്നോട്ടെ എന്നിട്ടു പുറത്തോട്ടു പൊക്കോളം" എന്നു പറയുമ്പോഴും രവീന്ദ്രന്റെ കയ്യിലെ പിടി വിട്ടിരുന്നില്ല അദ്ദേഹം..

രവീന്ദ്രന്റെ കയ്യും പിടിച്ചു ആ എമർജൻസി റൂമിന്റെ പുറത്തേക്കു കടക്കുമ്പോൾ മാഷ് കണ്ടു ജലജയെ ചേർത്തു പിടിച്ചു നിൽക്കുന്ന ദേവികയെ. തങ്ങളെ കണ്ടതും തന്റെ നേർക്കു എന്താണ്‌ സംഭവിച്ചതെന്നറിയാൻ ഓടിവരുന്ന ജലജയും ദേവികയും.

"ഇതിൽ ആരെയാടോ രവീ ഞാൻ സമാധാനിപ്പിക്കേണ്ടത് ? എന്താടോ ഞാൻ അവരോടു പറയേണ്ടത്?" എന്ന മാഷിന്റെ ചോദ്യം കെട്ടിട്ടാണെന്നു തോന്നുന്നു പുറത്തു മഴയുടെ ആരവം വല്ലാതെ കൂടുന്നുണ്ടായിരുന്നു......എന്തോ പക തീർക്കാനെന്ന പോലെ മഴ തന്റെ സകല രൗദ്രതയും ആവാഹിച്ചു പെയ്തിറങ്ങുകയായിരുന്നു.....

അഖിൽ ജയചന്ദ്രൻ.

തിരികെ വരേണ്ടാത്ത യാത്ര

തിരികെ വരേണ്ടാത്ത യാത്ര ××××××××××××××××××××××× 
നെഞ്ചിൽ കുരുങ്ങിയ ഗദ്ഗദങ്ങളിൽ ശ്വാസം നിലച്ചു ഞാൻ 
വീണു പോകുമ്പോൾ 
പകലിനെ ചുംബിച്ചു പതിയെ മറയുന്ന സൂര്യനെ നോക്കി 
കണ്ണ് മങ്ങുമ്പോൾ 
ഒരു പഴംതുണിക്കീറു പോൽ ഈ അടുക്കള കോലായിൽ പുകയേറ്റു 
നിറം മങ്ങിയെൻ പ്രണയം 
നരച്ചു തുടങ്ങുമ്പോൾ
ഉമ്മറതിണ്ണയിൽ വെയിലേറ്റു ഞാൻ 
വാടി നിൽക്കുമ്പോൾ
എന്റെ സ്വപ്നത്തിൻ വേരറുത്തിട്ട്
ചിറകരിഞ്ഞെന്നോട് 
പറക്കുവാൻ ചൊല്ലുമ്പോൾ 
കണ്ണു നിറഞ്ഞെന്റെ കരളിൽ കൊരുത്തതെൻ കവിളിൽ 
പതിഞ്ഞ നിന്നാദ്യചുംബനം 
പിന്നെയോമനിക്കാൻ നീ തന്ന നീറുന്നോരായിരം ഓർമകൾ
നിന്നിൽ തളിർക്കുവാൻ വെമ്പി നിൽക്കുമെൻ രതിപുഷ്പങ്ങളുടെ അരികുപറ്റി നിൻ മധു നുകർന്നുന്മാദ സ്വർഗത്തിലേക്ക് പറക്കുമെൻ മോഹശലഭങ്ങൾ 
ചിറകറ്റ് വീഴുമ്പോൾ 
തിരികെ വരേണ്ടാത്തൊരു 
യാത്ര പോകണം ഒരിക്കലും മടക്കമില്ലാത്തൊരു യാത്ര... 

 അഖിൽ ജയചന്ദ്രൻ.

Thursday, July 30, 2020

'അമ്മ

 അമ്മ
 ××××××× 

വയറു വിശന്നതെന്നമ്മക്കല്ലെനിക്കാണ് ആ വയറിനുള്ളിൽ പശി കുത്തി ഞാൻ തുടിച്ചപ്പോളാണെന്നമ്മ നിൻ മുന്നിൽ തുമ്പിനീട്ടി തലയാട്ടി നാണമില്ലാതെ നിന്നത് മനസ്സു മരവിച്ചു കല്ലായി മാറിയ നീ മരണത്തിൻ വിത്തൊളിപ്പിച്ചു നീട്ടിയ പഴത്തിന്റ മണമറിഞ്ഞെൻ നാവ് നൊട്ടി നുണയുമ്പോഴേക്കുമെന്നമ്മതൻ വായിൽ നിൻ ക്രൗര്യം പൊട്ടി തകർന്നെങ്കിലും നാവ് പൊള്ളി പിടയുമ്പോഴുമെന്നമ്മ പാവമെന്നേയോർത്തുരുകി തലതല്ലി അലമുറയിട്ടലയുമ്പോഴും നിന്നെ ശപിച്ചില്ലവൾ...നുള്ളി നോവിച്ചില്ല.... 
എൻ മുഖം കാണാൻ കൊതിച്ചെന്നെ- യോമനിക്കാൻ വെമ്പി കണ്ണുനീരാൽ കരൾ നിറച്ചു ജലസമാധിയാകുമ്പോൾ നീയറിഞ്ഞില്ല വഴിതെറ്റി വന്നവൾ വെറും ആനയായിരുന്നില്ലവളമ്മയായിരുന്നൂ.. 

അഖിൽ ജയചന്ദ്രൻ..