Friday, July 31, 2020

പകമഴക്കാലം


പകമഴക്കാലം
×××××××××××××××

"ഇനി ഞാൻ അവളോട്‌ എന്തു പറയും രവീ." എന്നു ചോദിച്ചു കൊണ്ട് കളിക്കൂട്ടുകാരനും അയൽക്കാരനുമായ രവീന്ദ്രന്റെ കയ്യിൽ അമർത്തിപിടിച്ചു ചോദിക്കുമ്പോൾ കണ്ണിൽ ഇരുട്ട് കയറുന്നതു പോലെ തോന്നി ജയൻ മാഷിന്
പുറത്തു മഴ തകർത്തു പെയ്യുമ്പോഴും ജയൻ മാഷ്‌ ആശുപത്രിയിലെ എമർജൻസി റൂമിൽ നിന്നു വിയർത്ത് ഉരുകുകയായിരുന്നു. വീണുപോയാലോ എന്ന ഭയത്താൽ ഒന്നു കൂടി അമർത്തി പിടിച്ചു രവീന്ദ്രന്റെ കയ്യിൽ.

"എന്താ ജയാ നീ ചെറിയ കുട്ടികളെ പോലെ കരയുന്നത്.. നീ വേണം എല്ലാവർക്കും ധൈര്യം കൊടുക്കാൻ" രവീന്ദ്രന്റെ ആ വാക്കുകൾ ജയൻ മാഷ് കേൾക്കുന്നുണ്ടായിരുന്നില്ല. എന്താണ് ചെയ്യേണ്ടതെന്നറിയതെ അവിടെ നിൽക്കുമ്പോൾ മാഷിന്റെ ചിന്തകൾ വളരെ ദൂരം പിന്നോട്ടു പായുകയായിരുന്നു. 

തന്റെ മകൻ നാലാം വയസ്സിൽ റബ്ബർ ഷീറ്റ് ഉണ്ടാക്കാൻ വീട്ടിൽ കൊണ്ടു വന്നു വച്ചിരുന്ന ആസിഡ്‌ അബദ്ധത്തിൽ എടുത്തു കുടിച്ചു മരിച്ചതിനു ശേഷം അവനേക്കാളും രണ്ടു മാസം മാത്രം ഇളയതായ പെങ്ങളുടെ മകൻ സജിയെ സ്വന്തം മകന്റെ സ്ഥാനത്താണ് മാഷ്‌ കണ്ടിരുന്നത് അവനും സ്വന്തം അച്ഛനേക്കാളും അമ്മയെക്കാളും സ്നേഹം അമ്മാവനോട് ആയിരുന്നു. എന്തു കാര്യത്തിനും ആദ്യം അവൻ അഭിപ്രായവും അനുമതിയും തേടിയിരുന്നതും മാഷോട് തന്നെയായിരുന്നു. 

തൊട്ടപ്പുറത്തുള്ള തറവാട് വീട്ടിൽ ആണ് സജിയും അമ്മയും താമസിക്കുന്നതെങ്കിലും മിക്കവാറും അവൻ മാഷിന്റെ വീട്ടിലായിരിക്കും ഉണ്ടാകുക. 

3 വർഷം കഴിഞ്ഞു മാഷിനൊരു പെണ്കുഞ്ഞു പിറന്നതിന് ശേഷവും ആ സ്നേഹത്തിനു ഒരു കുറവും ഉണ്ടായിരുന്നില്ല. സജി വളരും തോറും ആ സ്നേഹവും വളർന്ന് കൊണ്ടിരുന്നു. ജയൻ മാഷേ പോലെ തന്നെയായിരുന്നു സജിയും നാട്ടുക്കാർക്കെല്ലാം പ്രിയങ്കരനായിരുന്നു. എല്ലാവർക്കും അവനെക്കുറിച്ചു നല്ലതു മാത്രമേ പറയാൻ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടു തന്നെയാണ് തന്റെ മകൾ ദേവികക്കു കല്യാണപ്രായമായപ്പോൾ എല്ലാവരുടെയും സമ്മതത്തോടെ അവളുടെ മുറചെക്കനായ സജിയുമായുള്ള വിവാഹം നടത്താൻ തീരുമാനിച്ചതും. 

ഒരു മൾറ്റിനാഷണൽ കമ്പനിയുടെ ഡിസ്ട്രിക്ട് സെയിൽസ് മാനേജർ ആയി ജോലി ചെയ്യുകയായിരുന്ന സജി മിക്കവാറും തന്റെ ബൈക്കിൽ തന്നെയാണ് ജില്ല മുഴുവനും കറങ്ങിയിരുന്നത്. കല്ല്യാണ നിശ്ചയത്തിനു ശേഷം എല്ലാ ഞായറാഴ്ചകളിലും സജിയുടെ ബൈക്കിന്റെ പുറകിൽ ദേവികയും ഉണ്ടാകാറുണ്ട്. ചില സുഹൃത്തുക്കൾ അതിനെക്കുറിച്ചു പറയുമ്പോൾ ജയൻ മാഷ്‌ പറയാറുണ്ടായിരുന്നു " എനിക്ക്‌ എന്റെ കുട്ടികളെ വിശ്വാസമാണെന്നു" കാരണം സജി കൃത്യമായി ഫോണിൽ വിളിച്ചു പറയാറുണ്ട്‌ അവർ എവിടെയാണ് എങ്ങോട്ടാണ് പോകുന്നത്‌ എന്നെല്ലാം...

"ജയാ ഇനിയിപ്പോ എന്താണ് ചെയ്യേണ്ടത്, എല്ലാവരെയും അറിയിക്കേണ്ടേ" എന്ന രവീന്ദ്രന്റെ ചോദ്യത്തിന് "എനിക്കൊന്നും അറിയില്ല രവി നീ എന്താണെന്ന് വെച്ചാൽ ചെയൂ" എന്നു പറഞ്ഞു തളർന്നിരിക്കുമ്പോൾ ജയൻ മാഷുടെ മനസ്സിൽ പുറത്തു ആശുപത്രി വരാന്തയിൽ ആകാംക്ഷയോടെ പ്രാർത്ഥനയോടെ കാത്തു നിൽക്കുന്ന തന്റെ സഹോദരി ജലജയുടെ, സജിയുടെ അമ്മയുടെ മുഖമായിരുന്നു...

അന്ന് ഉച്ചയൂണും കഴിഞ്ഞു പാതി മയക്കത്തിൽ നിന്നുണർന്നു നോക്കുമ്പോൾ പുറത്തു കനത്ത മഴ പെയ്യുന്നുണ്ട് ഇത്തരത്തിൽ ഒരു മഴ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല.....ചുടു ചായയുമായി വന്ന ഭാര്യ പറയുന്നുണ്ടായിരുന്നു "എന്തൊരു നശിച്ച മഴയാണ്, പിന്നെ ദേവിമോൾ പറയുന്നുണ്ടായിരുന്നു സജിമോൻ ഇന്ന് നേരത്തെ എത്തിയെന്ന്. ഈ മഴക്കാലം തുടങ്ങിയത് തൊട്ടു തുടങ്ങിയ ആധിയാണ് ബൈക്കും കൊണ്ടു ഈ ലോകം മുഴുവൻ കറങ്ങുന്ന കുട്ടിയാ, അതും തറവാട്ടിലേക്കുള്ള വഴിയെല്ലാം മഴയത്തു ചളി നിറഞ്ഞു കിടക്കുകയാ ഈ മഴയത്തു ബൈക്ക് തന്നെ വളരെ പ്രയാസപ്പെട്ടാ അവൻ അങ്ങോട്ട് കൊണ്ടു പോകുന്നത്‌. അവൻ വീട്ടിൽ എത്തി എന്നറിഞ്ഞാലെ സമാധാനം ഉള്ളൂ"

തകർത്തു പെയ്യുന്ന മഴയുടെ ഹുങ്കാര ശബ്ദത്തിനിടക്കും തന്റെ മൊബൈൽ ഫോൺ എവിടെയോ കിടന്നു കരയുന്നത് കേട്ട് തപ്പിയെടുത്തപ്പോഴേക്കും അതു നിശ്ശബ്ദമായിരുന്നു.

ആരാണ്‌ വിളിച്ചതെന്നു നോക്കുമ്പോഴേക്കും വീണ്ടും മൊബൈൽ ശബ്ദിച്ചു തുടങ്ങി....കണ്ണട വാക്കാത്തതുകൊണ്ടു ആരെണെന്നു വ്യക്തമല്ലായിരുന്നു...ഫോൺ ചെവിയിൽ വച്ചു ഹലോ പറയുന്നതിന് മുൻപേ ആർത്തലച്ചു കരയുന്ന ജലജയുടെ ശബ്ദം 

" ജയേട്ടാ ഇങ്ങോട്ടൊന്നോടി വായോ നമ്മുടെ സജിക്കു ഷോക്ക് അടിച്ചൂ... ഒന്നു വേഗം വായോ"

ഇത്രയും പറഞ്ഞപ്പോഴേക്കും ഫോൺ കട്ട് ആയിരുന്നു.....ഒരു നിമിഷം എന്താണ് കേട്ടതെന്നു മനസിലാകാതെ ഒന്നു തരിച്ചിരുന്നു ജയൻ മാഷ്‌. പെട്ടെന്ന് ഭാര്യയെയും വിളിച്ചു കയ്യിൽ കിട്ടിയ ഒരു കുടയുമെടുത്തു ആ പെരു മഴയത്തു തറവാട്ടിലേക്ക് ഓടുകയായിരുന്നു.... 

"എന്ത് പറ്റി എന്തിനാ ഒടുന്നത്" എന്ന ഭാര്യയുടെ ചോദ്യത്തിന്‌ അദ്ദേഹം എങ്ങെനെയൊക്കെയോ ജലജ ഫോണിലൂടെ പറഞ്ഞ കാര്യങ്ങൾ പറഞ്ഞൊപ്പിച്ചു.

തറവാടിന്റെ ഗേറ്റ് കടക്കുമ്പോഴേ കേൾക്കാമായിരുന്നു ജലജയുടെ നിലവിളി... ഓടി അകത്തു ചെന്നു നോക്കിയപ്പോൾ കണ്ടത് നിലത്തു വീണു കിടക്കുന്ന സജിയെ ആണ്...അടുത്തു തന്നെ ഒരു ഗ്ലാസ് ജഗ്ഗ് പൊട്ടിചിതറി കിടക്കുന്നുണ്ടായിരുന്നു...അപ്പോഴേക്കും മാഷിന്റെ ഭാര്യയും അവിടെക്കോടിയെത്തിയിരുന്നു....കയ്യിലുള്ള മൊബൈൽ ഭാര്യക്ക് കൊടുത്തു മാഷ് ഉറക്കെ പറഞ്ഞു 

"നീ രവിയെ വിളിച്ചു പെട്ടെന്നിങ്ങു വരാൻ പറ". 

മാഷ് നിലത്തിരുന്ന സജിയുടെ നെഞ്ചിൽ നാലഞ്ചു തവണ ആഞ്ഞമർത്തി പിന്നെ അവന്റെ വായിൽ തന്റെ വായ് ചേർത്തു വച്ചു കൃത്രിമ ശ്വാസോച്ഛ്വാസം നൽകി കൊണ്ടിരുന്നു ...പെട്ടെന്ന് സജിയൊന്നു ഛർദിചു ...അപ്പോൾ മാഷ് മനസ്സിൽ ഓർത്തു 'ഓ രക്ഷപ്പെട്ടു'...അപ്പോഴേക്കും രവീന്ദ്രൻ അടുത്തുള്ള മൂന്നു നാലു ചെറുപ്പക്കാരെയും കൂട്ടി അവിടെ എത്തിയിരുന്നു.... എന്ത് പറ്റിയെന്ന എല്ലാവരുടെയും ചോദ്യത്തിന്‌ കരച്ചിലിനിടയിലും ജലജ മറുപടി പറയുന്നുണ്ടായിരുന്നു. 

""അവൻ ഇന്ന് ഉച്ചക്ക് വന്നു.. 'ഇന്നത്തെ സെയിൽസ് മീറ്റിംഗ് നടന്നില്ല, അപ്പൊ ഞാൻ നേരത്തെ വന്നൂ, അമ്മ എനിക്ക് ചോറ് തരൂ' എന്നും പറഞ്ഞു എന്റെ കയ്യിൽ നിന്നും ചോറും വാങ്ങി കഴിച്ചു ഒരു ജഗ്ഗ് വെള്ളവും എടുത്തു റൂമിലേക്ക് പോയതാ, പോകുമ്പോൾ എന്തോ റിപ്പോർട്ട് ഒഫീസിലേക്കു അയക്കാൻ ഉണ്ടെന്നു പറഞ്ഞു ലാപ്ടോപ്പ് എടുത്താണ് പോയത്, അതു കഴിഞ്ഞ് കുറച്ചു നേരത്തിനു ശേഷം അവന്റെ അമ്മേയെന്നുള്ള നിലവിളി കേട്ടു ഓടിപോയി നോക്കിയ ഞാൻ കണ്ടത് ലാപ്ടോപ് ചാർജർ ചാർജ് ചെയ്യാൻ പ്ലഗ്ഗിൽ കുത്തിപ്പിടിച്ച് നിൽക്കുന്ന അവനെയാണ്. ഞാൻ അടുത്തു ചെന്നപ്പോൾ അവൻ പറഞ്ഞു 'അമ്മ എന്നെ തൊടരുത് എനിക്ക് ഷോക്ക് അടിച്ചു, അമ്മ പോയി മെയിൻ സ്വിച്ച് ഓഫാക്ക്'...മെയിൻ സ്വിച്ച് ഓഫാക്കി ഞാൻ ഓടിയെത്തയപ്പോഴോക്കും എന്റെ മോൻ നിലത്തു വീണിരുന്നു.. ഇപ്പൊ അവൻ ഒന്നും മിണ്ടുന്നില്ല".

തന്റെ അടുത്തേക്കോടിയെത്തിയ രവീന്ദ്രനോടു മാഷ് പറഞ്ഞു " നീ വേഗം ഒരു വണ്ടി വിളിക്കൂ എത്രയും പെട്ടെന്ന് നമിക്കവനെ ഹോസ്പിറ്റലിൽ എത്തിക്കണം".

" ജയാ ഞാൻ ഗിരീഷിന്റെ ജീപ്പ് വിളിച്ചിട്ടുണ്ട് അവൻ ഇപ്പോൾ വരും പക്ഷേ മഴയും ചെളിയും കാരണം ജീപ്പ്‌ ഇതു വരെ വരില്ല നമുക്ക് സജിയെ ആ ഇടവഴി വരെ എത്തിക്കണം "

അപ്പോൾ തന്നെ എല്ലാവരും കൂടി സജിയെ താങ്ങിയെടുത്തു ഒരു കസേരയിൽ ഇരുത്തി പുറത്തേക്കു കൊണ്ടു പോയി. അവർ ഇടവഴിയിലേക്കു എത്തിയപ്പോഴേക്കും ഗിരീഷിന്റെ ജീപ്പ് അവിടെ കാത്തുനിൽപ്പുണ്ടായിരുന്നു... എല്ലാവരും കൂടി എങ്ങിനെയൊക്കോയെ സജിയെ ജീപ്പിൽ കയറ്റി കിടത്തി, ഗിരീഷ് ആ നാട്ടുവഴികളിലൂടെ പരമാവധി വേഗത്തിൽ ആ ജീപ്പ് പായിച്ചു... 

തന്റെ മടിയിലേക്കു അവന്റെ തല ചേർത്ത് വച്ച് മാഷ് എല്ലാവരോടുമായി പറഞ്ഞു 

"ഇതൊന്നുമില്ല, അവന് കുഴപ്പം ഒന്നുമില്ല"...

ഹോസ്പിറ്റലിലേക്ക് രവീന്ദ്രൻ വരുന്ന വഴിക്ക്‌ തന്നെവിളിച്ചു പറഞ്ഞിരുന്നത് കൊണ്ട് എത്തിയപ്പോഴേക്കും അവിടെയെല്ലാവരും റെഡി ആയി നിൽക്കുന്നുണ്ടായിരുന്നു...അവർ നേരെ അവനേ എമർജൻസി റൂമിലേക്ക് കേറ്റി....

എല്ലാവരും പ്രാർത്ഥനയോടെ അക്ഷമരായി പുറത്തു നിൽക്കുമ്പോൾ മിനിട്ടുകൾക്ക് മണിക്കൂറുകളുടെ ദൈർഘ്യം ആണെന്ന് തോന്നി, ആരും ഒന്നും മിണ്ടാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു. അപ്പോൾ ഒരു നഴ്സ് അങ്ങോട്ട് വന്നു പറഞ്ഞു 

"ഇപ്പോൾ കൊണ്ടു വന്ന ആളുടെ കൂടെ വന്നവരിൽ ആരെയെങ്കിലും ഒരാളെ ഡോക്ടർ വിളിക്കുന്നുണ്ട"

ആ നഴ്‌സിന്റെ കൂടെ ജയൻ മഷ് ഡോക്ടറുടെ അടുത്തേക്ക് പോകുമ്പോൾ രവിന്ദ്രനെയും കൂടെ കൂട്ടി.....ആ ആശുപത്രി വരാന്തയിൽ കൂടി നടക്കുമ്പോൾ ജയൻ മാഷ് മനസ്സുരുക്കി അറിയാവുന്ന ദൈവങ്ങളെയെല്ലാം വിളിച്ചു പ്രാർഥിച്ചത് ഡോക്ടർ അശുഭകരമായ ഒന്നും പറയരുതെ എന്നായിരുന്നു....

എമർജൻസി റൂമിലേക്ക്‌ കയറിയപ്പോൾ ഡോക്ടർ ഒരു പേപ്പറിൽ എന്തോ എഴുതിക്കൊണ്ടിരിക്കുകയായിരുന്നു. അവരെ കണ്ടതും തന്റെ എഴുത്തു നിർത്തി ഡോക്ടർ ചോദിച്ചു.."ഈ പയ്യന്റെ ആരാണ് നിങ്ങൾ? " "ഞാൻ അവന്റെ അമ്മാവനാണ്, അവനെങ്ങിനെയുണ്ട് ഡോക്ടർ?" തന്റെ കയ്യിലെ പേന താഴത്ത് വച്ചു അവരുടെ അടുത്തേക്ക് വന്നു ജയൻ മാഷിന്റെ തോളിൽ തട്ടി ഡോക്ടർ പറഞ്ഞു " നിങ്ങൾ ഇവിടെ എത്തിചെപ്പോഴേക്കും കുറച്ചു വൈകി, ഐ ആം റിയലി സോറി" 

കേട്ടത് വിശ്വസിക്കാൻ കഴിയാതെ ഒരു നിമിഷം നിർവ്വികാരനായി അവിടെ തന്നേയിരുന്നു ജയൻ മാഷ്. 

അടുത്തിരിന്ന രവീന്ദ്രൻ "ജയാ" എന്നുറക്കെ വിളിച്ചപ്പോളാണ് അദ്ദേഹത്തിന്‌ സ്ഥലകാലബോധം തിരിച്ചു കിട്ടിയത്‌.

"ഇനി ഞാൻ അവളോട് എന്തു പറയും രവീ" എന്ന ചോദ്യത്തിന് എന്തു മറുപടി പറയണമെന്നറിയതെ നിൽക്കുകയായിരുന്നു രവീന്ദ്രനും. 

"നിങ്ങൾ പുറത്തു പോയി അവിടെ ഇരുന്നോളൂ" എന്നു പറഞ്ഞ നഴ്സിനോട് "ഞാൻ ഇത്തിരി നേരം ഇവിടെ ഇരുന്നോട്ടെ എന്നിട്ടു പുറത്തോട്ടു പൊക്കോളം" എന്നു പറയുമ്പോഴും രവീന്ദ്രന്റെ കയ്യിലെ പിടി വിട്ടിരുന്നില്ല അദ്ദേഹം..

രവീന്ദ്രന്റെ കയ്യും പിടിച്ചു ആ എമർജൻസി റൂമിന്റെ പുറത്തേക്കു കടക്കുമ്പോൾ മാഷ് കണ്ടു ജലജയെ ചേർത്തു പിടിച്ചു നിൽക്കുന്ന ദേവികയെ. തങ്ങളെ കണ്ടതും തന്റെ നേർക്കു എന്താണ്‌ സംഭവിച്ചതെന്നറിയാൻ ഓടിവരുന്ന ജലജയും ദേവികയും.

"ഇതിൽ ആരെയാടോ രവീ ഞാൻ സമാധാനിപ്പിക്കേണ്ടത് ? എന്താടോ ഞാൻ അവരോടു പറയേണ്ടത്?" എന്ന മാഷിന്റെ ചോദ്യം കെട്ടിട്ടാണെന്നു തോന്നുന്നു പുറത്തു മഴയുടെ ആരവം വല്ലാതെ കൂടുന്നുണ്ടായിരുന്നു......എന്തോ പക തീർക്കാനെന്ന പോലെ മഴ തന്റെ സകല രൗദ്രതയും ആവാഹിച്ചു പെയ്തിറങ്ങുകയായിരുന്നു.....

അഖിൽ ജയചന്ദ്രൻ.

No comments:

Post a Comment