Tuesday, October 27, 2020

സോഷ്യലിടം

ഈ മൊബൈലും, ലാപ്ടോപ്പും ഇല്ലായിരുന്നെങ്കിൽ
ഈ ഫേസ്ബുക്കും, വാട്സാപ്പും
ഇല്ലായിരുന്നെങ്കിൽ
ഈ ഇൻസ്റ്റഗ്രാമും, ട്വിറ്ററും
ഇല്ലായിരുന്നെങ്കിൽ
ഈ ടിക്ടോക്കും, യൂട്യൂബും
ഇല്ലായിരുന്നെങ്കിൽ
ഒരല്പനേരം കൂടിയെൻ 
കുഞ്ഞുമക്കൾക്ക്‌,
എന്നിൽ പാതിയായവൾക്ക്‌,
പേറ്റുനോവേറ്റൊരമ്മക്ക്,
ഏറ്റ നോവിൻ കണക്കു
ചൊല്ലാത്തരച്ഛന്,
എന്റെ മൗനത്തിന്റെ
നേരറിയുന്ന സൗഹൃദത്തിന്
പകുത്തു നൽകിയേനേ...
ഒരിത്തിരി നേരം കൂടി
സ്നേഹ വസന്തം തീർക്കാൻ...

അഖിൽ ജയചന്ദ്രൻ...

Monday, October 26, 2020

ഫാസിസം

ഈ കാലത്തിനെന്തോ കുഴപ്പമുണ്ട്,
ഈ കാഴ്ച്ചക്കുമെന്തോ കുഴപ്പമുണ്ട്
ഇനിയും ജനിക്കാത്ത കുഞ്ഞിന്റെ വായിൽ ജാതി നൽകൂ, മത ഭ്രാന്ത് നൽകൂ..
പൊക്കിൾ കൊടിയിലൂടൂറി പരക്കുന്ന
ജാതി നൽകൂ, മത ഭ്രാന്ത് നൽകൂ..
ശൂലം തറക്കാത്ത ഗർഭപാത്രങ്ങളിൽ 
ജാതി നൽകൂ, മത ഭ്രാന്ത് നൽകൂ..

കാലവും മാറി, കാലനും മാറി 
കാറ്റിന്റെ ചുണ്ടിലെ ഈണവും മാറി
ഫാസിസപുരയിൽ കാലുറപ്പിച്ചവൻ
ഉറക്കെയുറക്കെ വിളിച്ചു പറയുന്നു..
ഞാൻ മാത്രമിവിടെ, ഞാൻ മാത്രമിവിടെ
ഫാസിസ്റ്റ് ഭീകരർക്കെതിരാളിയായി....
ഫാസിസ ചക്രത്തിന്നൊരറ്റം പിടിച്ചവൻ
മറുപുറം ചൂണ്ടി ക്രുദ്ധനായ് മുരളുന്നു
നീയാണ് ഫാസിസ്റ്റ്, നീയാണ് ഫാസിസ്റ്റ്...

അധികാരമാളുന്ന അതികായരൂപങ്ങൾ ഒന്നുമറിയാത്തതീ നാടിന്റെ ശാപം
വാളയാറിൽ തൂങ്ങും കയറു കാണില്ലവർ..
പേരിന്റെ വാലിന്റെ ഗർവ്വ് കാണില്ല..
നിന്നെ നോക്കി ചിരിച്ച  
കുപ്പിവള കുഞ്ഞുങ്ങൾ
ഇന്നലെയാ ഉമ്മറത്തിണ്ണയിൽ
പൊട്ടി ചിതറി പിടഞ്ഞു തീരുമ്പോൾ,
നീലിച്ച കൈകളിൽ ചോര പൊടിയുമ്പോൾ
കാണിലിവർക്കു കണ്ണു കാണില്ല 
അധികാര മത്തിന്റെ തിമിരമാണെന്നേ...
ഞാനും നീയും മാവോയിസ്റ്റ് ആണെന്നേ...
നമ്മളിൽ പലരും ഭീകരരുമാണെന്നേ...

അഖിൽ ജയചന്ദ്രൻ..

Thursday, October 15, 2020

ശിശിരം


നീയാം ശിശിരമെന്നിൽ ചാർത്തിയ
നിഴൽ മാഞ്ഞു പോകയോ....
എന്നിൽ തണൽ മേഘമായൊരാ
നിൻ നിഴൽ മാഞ്ഞു പോകയോ...
പവിഴം പൊഴിയുന്ന മുല്ലകൾ പൂക്കുന്ന
പൂങ്കാവനത്തിന്റെ കാവലാളെങ്കിലും
നീയിന്നേവരെ ഒരു ഹാരവും ഹരവുമെൻ നെഞ്ചിലണിയാൻ തരാതെ പോകയോ....
ഇഷ്ട്ട പ്രണയത്തിൻ കണക്ക്‌ ചൊല്ലുമ്പോൾ ഈ നഷ്ട പ്രണയം 
കൺമാഞ്ഞു പോകയോ..

ജീവന്റെ സ്പന്ദനം നീയെന്നറിയുമ്പോൾ
മാഞ്ഞു പോകാത്തൊരോർമകൾ
ഇനിയെന്നിൽ മധുരമാം നോവുകൾ..
ഇനിയും നിലക്കാത്ത നിൻ മൗനതാളങ്ങൾ നിലാവിന്റെ  മറവിലെൻ ഹൃദയം 
തകർത്തെങ്ങു പോകയോ...
നീയും ഞാനുമിന്നൊന്നായ് 
ചലിക്കും ഘടികാര സൂചികൾ...
നിൻ നെഞ്ചിലെ തന്ത്രികളെനിക്കായ്
പാടാതെ ആഴക്കയങ്ങളിൽ
സ്നേഹം തിരയുമ്പോൾ..
അണയാതെ നിൽക്കുന്ന 
മെഴുകുതിരി നാളങ്ങളുരുകാൻ
മറന്നെന്നെ പൊള്ളിച്ചു പോകയോ...

അഖിൽ ജയചന്ദ്രൻ.