Wednesday, August 19, 2020

പുത്രലിഖിതം


പുത്രലിഖിതം
_____________

“Mr.സിദ്ധാർഥ്   നിങ്ങളുടെ വിസ ഒന്ന് കാണിക്കാമോ?" 
തന്റെ മുൻപിലെ കൗണ്ടറിൽ ഇരിക്കുന്ന റഷ്യൻ പെൺകുട്ടിയുടെ വാക്കുകൾ  കേട്ടപ്പോൾ  സിദ്ധാർത്ഥിന്  തലയിൽ ഒരു ഉൽക്ക വന്നു വീണതുപോലെയാണ് തോന്നിയത്.....
സിദ്ധാർഥ്‌  ഓസ്‌ട്രേലിയയിൽ സ്ഥിരതാമസമാക്കിയ  പ്രവാസിമലയാളി ആണ്, ഒരു  മുൾട്ടിനാഷണൽ കമ്പനിയുടെ ചീഫ് ട്രെയിനർ. കമ്പനിയുടെ മുംബെയിലെ പുതിയ  ബാച്ചിന്റെ ട്രെയിനിങ് കഴിഞ്ഞു തിരിച്ചു പോകുന്ന വഴി ദുബായ എയർപോർട്ടിൽ നിന്നും മെൽബണിലേക്കുള്ള കണക്ഷൻ ഫ്ലൈറ്റ് കാത്തിരിക്കുമ്പോഴാണ് സിദ്ധാർഥിന് ആ മെസ്സേജ് കിട്ടുന്നത് “അമ്മ സീരിയസ് ആയി ഹോസ്പിറ്റലിൽ ആണ് എത്രയും പെട്ടെന്ന് നാട്ടിൽ എത്തുക”. മെസേജ് വന്ന നമ്പറിലേക്കു തിരിച്ചു വിളിച്ചപ്പോൾ പറഞ്ഞത് 
"ഇത് ഇടപ്പള്ളി പോലീസ് സ്റ്റേഷനിൽ നിന്നും ആണ് നിങ്ങളുടെ അമ്മക്ക് ഒരു അപകടം പറ്റി എത്രയും പെട്ടെന്ന് നാട്ടിൽ എത്തുക, എന്നിട്ടു  ഞങ്ങളെ വിളിക്കൂ "...

കൂടുതൽ വിവരങ്ങൾ തിരക്കിയെങ്കിലും അവർ വീണ്ടും അത് തന്നെ പറഞ്ഞു 
"നാട്ടിൽ വരൂ ആദ്യം എന്നിട്ടു ഞങ്ങൾ ഡീറ്റെയിൽസ് എല്ലാം പറയാം"

സിദ്ധാർഥിന്  ആകെ തല കറങ്ങുന്നതു പോലെ തോന്നി, അമ്മക്ക് എന്തോ അപകടം സംഭവിച്ചിട്ടുണ്ട് അതുറപ്പാണ്.നാട്ടിൽ ആരെ വിളിച്ചാണ് വിവരങ്ങൾ ഒന്നറിയാൻ പറ്റുക..ഫോണിൽ പരതി നോക്കി..ഇല്ല നാട്ടിലെ സുഹൃത്തുക്കളുടെ ഒന്നും നമ്പർ തന്റെ കയ്യിൽ ഇല്ല..ജോലി തിരക്കുകൾക്കിടയിൽ സൗഹൃദങ്ങൾക്കൊന്നും മാറ്റിവക്കുവാൻ സമയം ഉണ്ടായിരുന്നില്ല..എന്തായാലും നാട്ടിലേക്കു പോകാൻ തന്നെ തീരുമാനിച്ചു തന്റെ പ്രൈവറ്റ് സെക്രട്ടറി കാത്തിയെ വിളിച്ചു അടുത്ത ഒരാഴ്ചത്തെ എല്ലാ മീറ്റിംഗുകളും ട്രെയിനിങ്ങുകളും മാറ്റിവെക്കാൻ പറഞ്ഞു....

എന്തായാലും എയർപോർട്ടിന്റെ ഉള്ളിലായതു ഭാഗ്യം എത്രയും പെട്ടെന്ന് നാട്ടിലേക്കു പോകാമല്ലോ ഏന് മനസ്സിൽ  വിചാരിച്ചു ടിക്കറ്റ് ബുക്ക് ചെയ്യാൻ വേണ്ടി ടിക്കറ്റ് കൗണ്ടറിൽ ചെന്നപ്പോഴാണ് ആ റഷ്യക്കാരി സുന്ദരി മുൻപിൽ ഇരിക്കുന്ന കമ്പ്യൂട്ടറിൽ കുറച്ചു നേരം എന്തൊക്കെയോ ചെയ്തതിനു  ശേഷം തന്റെ പാസ്പോര്ട്ട് ആവശ്യപ്പെട്ടത്. തന്റെ ഓസ്‌ട്രേലിയൻ പാസ്പോര്ട്ട് അവൾക്കു കൈ മാറുമ്പോൾ അവളുടെ മുഖത്തു മിന്നിമറിഞ്ഞ ഭാവങ്ങളിൽ നിന്നും സിദ്ധാർതഥിനു  മനസിലായി അവൾ പ്രതീക്ഷിച്ചതു ഒരു ഇന്ത്യൻ പാസ്പോര്ട് ആയ്യിരുന്നു എന്നത്. അപ്പോഴാണ് അവളുടെ ഇടിത്തീ പോലുള്ള ആ  ചോദ്യം  വന്നത്
“നിങ്ങളുടെ ഇന്ത്യൻ വിസ എവിടെ? വിസ കാണണം “
 അപ്പോഴാണ് സിദ്ധാർഥ്‌ ആ കാര്യം ഓർത്തത് മുംബയിൽ പോകാൻ കമ്പനി തന്നിരുന്നത് ഓൺലൈൻ ഇ-വിസ ആയിരുന്നു അതും സിംഗിൾ എൻട്രി വിസ...ആ വിസ വച്ച് ഒരുതവണ മാത്രമേ ഇന്ത്യയിൽ പോകാൻ പറ്റുകയുള്ളു.
ഇനിയെന്ത് എന്ന അയാളുടെ  ചോദ്യത്തിന് അവൾ ഒരു പരിഹാസ ചിരിയോടെ പറഞ്ഞു.
 "നിങ്ങൾ ഓൺലൈൻ ആയി ഇ-വിസ അപ്ലൈ ചെയ്യണം ഇന്ത്യൻ  ഇമ്മിഗ്രേഷന്റെ വെബ്സൈറ്റിൽ അത് അപ്പ്രൂവ് ആയി വന്നാൽ നിങ്ങൾക്ക്  കൊച്ചിയിലേക്ക് പോകാം, വിസയില്ലാതെ ഞങ്ങൾക്കൊന്നും ചെയ്യാൻ കഴിയില്ല " .
എന്ത് ചെയ്യണമെന്നറിയാതെ അന്തിച്ചു നിൽക്കുന്ന സിദ്ധാർഥിനെ   നോക്കി അവൾ ഒന്ന് കൂടി പറഞ്ഞു
 "പിന്നെ സാധാരണ രീതിയിൽ ഇന്ത്യൻ ഇ-വിസ അപ്പ്രൂവ് ആയി വരാൻ 2 -3  ഡേയ്സ് സമയം എടുക്കും.”

സിദ്ധാർഥ് കയ്യിലിരിക്കുന്ന ഓസ്‌ട്രേലിയൻ പാസ്സ്പോർട്ടിലേക്ക് തുറിച്ചു നോക്കി .. അന്നാദ്യമായി അവനു ആ പാസ്സ്പോർട്ടിനോടും ആ രാജ്യത്തോടും വെറുപ്പ് തോന്നി .  തന്റെ കൈയിലിരുന്നു ആ പാസ്പോര്ട്ട് പൊള്ളുന്നതായി അവനു  തോന്നി.. ആ ഒരു പാസ്പോര്ട് കിട്ടാൻ വേണ്ടി അയാൾ  ചെയ്ത നെറികേടുകൾ  അപ്പോഴയാളെ  കുത്തി നോവിക്കുന്നുണ്ടായിരുന്നു.ഓസ്‌ട്രേലിയൻ  പാസ്പോര്ട് കിട്ടാൻ ഉള്ള എളുപ്പവഴി ഒരു ഓസ്‌ട്രേലിയകാരിയെ കല്യാണം കഴിക്കുകയാണെന്ന സഹപ്രവർത്തകന്റെ ഉപദേശേം പ്രാവർത്തികമാക്കിയ അയാൾ  പക്ഷെ തന്നെ  മാത്രം സ്വപ്നം കണ്ടു തന്റെ  എല്ലാ വളർച്ചക്കും വേണ്ടി എന്നും അമ്പലത്തിൽ പോകുകകയും പ്രാർത്ഥിക്കുകയും  ചെയ്യുന്ന രാധികയെ.. സ്വന്തം കളിക്കൂട്ടുകാരിയെ സൗകര്യപൂർവം മറക്കുകയായിരുന്നു........അതുപോലെ പാവം തൻറെ അമ്മയുടെ സ്വപ്നങ്ങളും പ്രതീക്ഷകളും തൻറെ  സ്വാർത്ഥതക്കു വേണ്ടി കണ്ടില്ല എന്ന് ഭാവിക്കുകയായിരുന്നു...
''ഇവിടെ ഇങ്ങിനെ നിന്നിട്ടു ഒരു കാര്യവും ഇല്ല നിങ്ങൾ വിസ അപ്ലൈ ചെയ്യാൻ നോക്ക്'' 
റഷ്യക്കാരിയുടെ വാക്കുകൾ ആണ് അയാളെ  ചിന്തകളിൽ നിന്നും ഉണർത്തിയത്..
തൻറെ  എല്ലാ പ്രശ്നങ്ങൾക്കും കാരണം അവളാണെന്ന മട്ടിൽ അയാൾ  അവളെ ഒന്ന് തുറിച്ചു നോക്കി എന്നിട്ടു അവിടെ നിന്നും മാറി കുറച്ചപ്പുറത്തുള്ള ഒഴിഞ്ഞ ഒരു കോണിൽ ഉള്ള ചെയറിൽ പോയി ഇരുന്നു തന്റെ ലാപ്ടോപ്പ് എടുത്തു വിസ അപ്ലൈ ചെയ്യാൻ തുടങ്ങി.....മണിക്കൂറുകൾ പലതും കഴിഞ്ഞു ഇതിനിടക്ക് 2 വിമാനങ്ങൾ കൊച്ചിയിലേക്ക് പോയി കഴിഞ്ഞിരുന്നു..2 മണിക്കൂറിനുള്ളിൽ അടുത്ത വിമാനവും പോകും ഇപ്പോഴും വിസ സ്റ്റാറ്റസ് പെന്റിങ് എന്ന് തന്നെയാണ് ഇമിഗ്രേഷൻ വെബ്‌സൈറ്റിൽ കാണിക്കുന്നത്....പെട്ടെന്ന് വിസ കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ എന്ന് അറിയുന്നതിന് വേണ്ടി അയാൾ പലരെയും വിളിച്ചു നോക്കി ആർക്കും ഒരു ഉത്തരം ഉണ്ടായിരുന്നില്ല...പലരും ഫോൺ എടുക്കുന്നപോലും ഉണ്ടായിരുന്നില്ല...എല്ലാവര്ക്കും അവരുടേതായ തിരക്കുകൾ ഉണ്ടല്ലോ...ഇതിനിടക്ക് സിദ്ധാർഥ് 3 തവണ ഇടപ്പള്ളി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചിരുന്നു അപ്പോഴൊക്കെയും അവർ ഒന്നും വിട്ടു പറയുന്നുണ്ടായിരുന്നില്ല.
"നിങ്ങൾ നാട്ടിൽ എത്തിയിട്ട് ഞങ്ങളെ വിളിക്കൂ" എന്നായിരുന്നു അവരുടെ മറുപടി.

ജീവിതത്തിൽ ആദ്യമായാണ് സിദ്ധാർഥ്  അത്തരം ഒരു അവസ്ഥ നേരിടുന്നത്. പണം ഉണ്ടെങ്കിൽ എന്ത് നടക്കും എന്തും നേടാം എന്ന വിശ്വാസത്തിലായിരുന്നു ഇത്രയും കാലം അയാൾ ജീവിച്ചിരുന്നത്...
മണിക്കൂറുകളായി ഈ ഇരുപ്പു തുടങ്ങിയിട്ട്.....വിസ ഇത് വരെ അപ്പ്രൂവ് ആയില്ല കോടികൾ ബാങ്ക് ബാലൻസ് ഉണ്ടായിട്ടും ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ....30 മണിക്കൂറിൽ കൂടുതലായി ആ കസേരയിൽ ഒരേ ഇരിപ്പു തുടങ്ങിയിട്ട് വാഷ്‌റൂമിൽ പോയി മുഖം കഴുകി കണ്ണാടിയിൽ നോക്കിയപ്പോൾ തനിയ്ക്ക് പെട്ടെന്ന് തന്നെ വല്ലാതെ പ്രായം കൂടിയ പോലെ.....മുടിയിഴകളെല്ലാം നരച്ചു തുടങ്ങിയിരിക്കുന്നു....എയർപോർട്ടിൽ എസി പ്രവർത്തിക്കുന്നുണ്ടെങ്കിലും തന്നെ വല്ലാതെ വിയർത്തു  നാറുന്നത് പോലെ തോന്നി സിദ്ധാർത്ഥിന്......
ഇപ്പോൾ  ആ പാട വരമ്പിലൂടെ ഓടി വന്ന്,  അമ്മ പണി കഴിഞ്ഞു വരുമ്പോൾ കൊണ്ടുവരുന്ന ഭക്ഷണപൊതിയിലേക്കു ആർത്തിയോടെ നോക്കി ......കൈ പോലും കഴുകാതെ വാരിവലിച്ചു തിന്നുന്ന 9 വയസ്സുക്കാരനായി താൻ മാറിയത് പോലെ തോന്നി സിദ്ധാർത്ഥിന് ....ആ പഴയ അടിച്ചു തളിക്കാരി അമ്മയുടെ പൊന്നുമോൻ ......
വല്ലാതെ വിശക്കുന്നുണ്ട് ഒന്നും കഴിച്ചിട്ടില്ല എയർപോർട്ടിനുള്ളിലെ ഫുഡ് കോർട്ട് ലക്ഷ്യമാക്കി നടക്കുമ്പോൾ സിദ്ധാർഥ് ഒരിക്കൽ കൂടി അമ്മയുടെ നമ്പറിലേക്കു ഒന്ന് വിളിച്ചു നോക്കി..ഇല്ല ഇപ്പോഴും സ്വിച്ചഡ് ഓഫ് തന്നെയാണ്.....

തന്റെ മുന്നിലിരിക്കുന്ന ഫ്രൈഡ് ചിക്കനും ബർഗറും അന്നാദ്യമായി അവനു ഒട്ടും രുചി തോന്നിയില്ല,  അപ്പോഴും അവന്റെ മനസു മെലിഞ്ഞു എല്ലുന്തി മുഖത്തു മുഴുവനും ചളിയും മണ്ണും ആയി നടക്കുന്ന ആ 9 വയസുകാരനിലായിരുന്നു..അവൻ അവന്റെ അച്ഛനെ കണ്ടിട്ടില്ല....അമ്മ ഒരിക്കലും അച്ഛനെ കുറിച്ചൊന്നും അവനോടു പറഞ്ഞിട്ടുമില്ല അവനു എല്ലാം അവന്റെ അമ്മയായിരുന്നു.പലയിടത്തും വീടുപണിക്ക് പോയാണ് അവന്റെ അമ്മ അവനെ പഠിപ്പിക്കാനുള്ള പണം ഉണ്ടാക്കിയിരുന്നത്.ആ വീടുകളിൽ നിന്നും കൊണ്ടുവരുന്ന ബാക്കിവരുന്ന ഭക്ഷണ൦  ആയിരുന്നു  മിക്കവാറും അവന്റെ വിശപ്പു അടക്കിയിരുന്നത്....അന്നെല്ലാം തന്റെ 'അമ്മ എന്തെങ്കിലും കഴിച്ചിരുന്നോ എന്ന് തന്നെ സംശയമാണ്....അമ്മക്ക് ഏറ്റവും കൂടുതൽ പണം കിട്ടിയിരുന്നത്‌  പള്ളിക്കലെ ജോസെഫേട്ടന്റെ വീട്ടിൽ നിന്നും ആയിരുന്നു , ജോസഫേട്ടൻ ഓസ്‌ട്രേലിയയിൽ ആയ്യിരുന്നു ജോലി ചെയ്തിരുന്നത്. ജോസെഫേട്ടന്റെ വീട്ടിൽ പോകുമ്പോൾ അവിടെയുള്ള ഓരോ സാധനങ്ങളും നോക്കി നിന്നിട്ടുണ്ട്.അന്ന് കേറിയതായാണ് ഓസ്ട്രേലിയ എന്ന സ്വപ്നം സിദ്ധാർത്ഥിന്റെ മനസ്സിൽ.സ്കൂൾ ഗ്രൗണ്ടിൽ കൂട്ടുകാരുടെ കൂടെ കളിക്കുമ്പോൾ വിമാനങ്ങൾ പോകുമ്പോൾ വല്ലാത്തൊരാർത്ഥിയോടെ നോക്കിനിൽക്കുമായിരുന്നു എന്നിട്ടു കൂട്ടുകാരോട് പറയുമായിരുന്നു 

"ഡാ , ഒരു നാൾ ഞാനും പോകും വിമാനത്തിൽ , ഓസ്‌ട്രേലിയക്ക് .. എന്നിട്ട് വരുമ്പോൾ  വീട് മുഴുവൻ ഓസ്‌ട്രേലിയൻ സാധനങ്ങൾ  കൊണ്ട് നിറയ്ക്കും , ഞാനും ഓസ്ട്രേലിയക്കാരൻ  ആകും "
അന്ന് അവരെല്ലാവരും അവനെ  കളിയാക്കി ചിരിച്ചിരുന്നു...
 പണിയെല്ലാം കഴിഞ്ഞു തളർന്നു വന്നു കിടക്കുന്ന അമ്മയോട് അന്നെല്ലാം അവൻ പലതവണ പറഞ്ഞിരുന്നു "ഞാൻ വലുതായാൽ പിന്നെ 'അമ്മ ഒട്ടും കഷ്ട്ടപെടേണ്ടിവരില്ല ഞാൻ അമ്മയെ എന്റെ കൂടെ ഓസ്ട്രേലിയയിലേക്കു കൊണ്ട് പോകും......അന്നെല്ലാം നിറഞ്ഞു തുളുമ്പിയ കണ്ണുകൾ തുടച്ചു കൊണ്ട് 'അമ്മ പറയുമായിരുന്നു നീ അത്ര ദൂരത്തേക്കൊന്നും പോകണ്ട സിദ്ധു, നമുക്ക് ഇവിടെ ഉള്ളതുകൊണ്ട് ജീവിക്കാടാ ".....പക്ഷെ കാലം കാത്തു വച്ചതു മറ്റൊന്നായിരുന്നു….
മണിക്കൂറുകൾ പലതു പിന്നെയും കടന്നു പോയി ഇതുവരെ വിസ അപ്രൂവ് ആയിട്ടില്ല അമ്മയുടെ അവസ്ഥ എന്താണെന്നു ഒരു പിടിയുമില്ല].... പെട്ടെന്ന് ആ കസേരയിൽ നിന്നും ഒരു `1നീരാളി കൈകൾ വന്നു തന്നെ വലിഞ്ഞു മുറുക്കുന്നതായി തോന്നി....ശ്വാസം കിട്ടുന്നില്ല ... ആരോ തന്നെ  ആഴങ്ങളിലേക്ക് വലിച്ചു കൊണ്ടുപോകുന്നു....പെട്ടെന്ന് സിദ്ധാർഥ് ചാടി എഴുന്നേറ്റു....അറിയാതെ ഒന്ന് മയങ്ങി പോയതാണ്.....അപ്പോൾ സിദ്ധാർത്ഥിന്റെ മനസ് വല്ലാതെ കലങ്ങി മറിയുകയായിരുന്നു....കഴിഞ്ഞ 1 മാസത്തിൽ കൂടുതൽ ആയി അമ്മയുമായി സംസാരിച്ചിട്ട് 3 -4 തവണ വിളിച്ചിരുനെങ്കിലും 'അമ്മ ഫോൺ എടുത്തില്ല...പിന്നെ തിരക്കുകൾക്കിടക്കു അവനും അമ്മയെ വിളിക്കാൻ മറന്നു പോയിരുന്നു..ഇത്തവണ മുംബൈയിലായാണ് ട്രെയിനിങ് പ്രോഗ്രാം എന്നറിഞ്ഞപ്പോൾ കൊച്ചിയിൽ പോയി അമ്മയെ ഒന്ന് കാണണo എന്ന് വിചാരിച്ചതാണ് പക്ഷെ പുതിയ പ്രൊജക്റ്റ് ഇമ്പ്ലിമെന്റഷന് ആയതിനാൽ തിരക്കുപിടിച്ച ട്രെയിനിങ് സെഷൻസ് ആയിരുന്നു അതുകൊണ്ടു  ആ പ്ലാൻ നടന്നില്ല ........അവസാനമായി അമ്മയെ കണ്ടത് 4  വര്ഷം മുൻപ് ഓസ്‌ട്രേലിയക്കാരി ലോറയെ വിവാഹം കഴിക്കാൻ തീരുമാനിച്ചതിനു ശേഷം അമ്മയുടെ അനുഗ്രഹം വാങ്ങാൻ വേണ്ടി വന്നപ്പോൾ ആയിരുന്നു. 
“സിദ്ധു നീ നല്ലോണം ആലോചിച്ചുട്ടു തന്നെയാണോ മോനെ ഈ തീരുമാനം എടുത്തത്? ജാതിയും മതവും ഒന്നും അമ്മക്ക് ഒരു പ്രശ്നം അല്ല പക്ഷെ അന്യനാട്ടുകാരിയായ  ഒരു പെൺകുട്ടി നമ്മുടെ നാടിനെകുറിച്ചും നമ്മുടെ സംസ്കാരത്തെക്കുറിച്ചും ഒന്നും ഒന്നുമറിയാത്ത ഒരു കുട്ടി അത് വേണോടാ?  നിനക്ക് ഞാൻ ഇവിടെ നല്ലൊരു കുട്ടിയെ കണ്ടു വക്കാടാ അല്ലെങ്കിൽ നീ തന്നെ ഒരു മലയാളി കുട്ടിയെ കണ്ടുപിടിച്ചു പറ...ഞാൻ പൂർണ മനസോടെ അവളെ ഇങ്ങോട്ടു കൊണ്ടുവരാം എന്റെ മാരുമൊളല്ല മകളായി.............മോനെ നിന്നെ 'അമ്മ നിർബന്ധിക്കുകയല്ല.....നിന്റെ ഇഷ്ട്ടം മാത്രം നോക്കി ഞാൻ നിന്നെ ഓസ്ട്രേലിയയിലേക്കു വിട്ടു, പക്ഷെ ഇത് അതുപോലെയാണോ അമ്മക്ക് അവളോടൊന്നു സംസാരിക്കാൻ പോലും പറ്റില്ലടാ ......ഈ പഴയ അടിച്ചു തളിക്കാരിക്ക് ഇങ്ങിനെയൊക്കെയേ ചിന്തിക്കാൻ പറ്റൂ ....ഇനി നീ തീരുമാനിക്കൂ എന്ത് വേണം എന്ന്...”
അമ്മയുടെ മുൻപിൽ നിൽക്കുമ്പോൾ സിദ്ധാർത്ഥിന് താൻ ഭൂമിയോളം താഴ്ന്നു പോകുന്നതായി തോന്നി...ഒരിക്കലും തന്റെ ഒരു ഇഷ്ടത്തിനും എതിരു പറയാത്ത അമ്മയുടെ കണ്ണുകൾ ചുവന്നു കലങ്ങിയിരുന്നു....അമ്മയുടെ അനുഗ്രഹം തേടിയാണ് വന്നിരുന്നതെങ്കിലും അതിനു ശേഷമുള്ള ദിവസങ്ങളിലെല്ലാം  അമ്മയുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ ആയിരുന്നു അവൻ  കാണേണ്ടി വന്നത്.'അമ്മ പിന്നീടൊന്നും എതിർത്തു പറഞ്ഞില്ലെങ്കിലും  അമ്മയുടെ മനസ് അവനു  മനസിലാക്കാൻ
പറ്റുമായിരുന്നു എന്നിട്ടും സിദ്ധാർഥ്  ഒന്നും മനസിലാകാത്തതുപോലെ തിരിച്ചുപോയി..തന്റെ  ലക്ഷ്യങ്ങൾ അത് മാത്രമായിരുന്നു സിദ്ധാർത്ഥിന് പ്രധാനം
അതിനു ശേഷം 'അമ്മ തന്നോട് വല്ലാത്ത ഒരു അകൽച്ച പാലിക്കുന്നതായി പലപ്പോഴും സിദ്ധാർഥിന് തോന്നിയിരുന്നു......ഒരിക്കൽ പോലും 'അമ്മ ലോറയെക്കുറിച്ചൊന്നും ചോദിച്ചിരുന്നില്ല .....
.....രാധികയെ സിദ്ധാർഥ് അവസാനമായി കണ്ടതും അന്ന് ഓസ്ട്രേലിയയിലേക്കു തിരിച്ചു പോകുന്നതിന്റെ തലേ ദിവസമായിരുന്നു.അവർ  സ്ഥിരമായി കാണാറുള്ള പാടത്തിനക്കരെയുള്ള കളപ്പുരയിൽ വച്ചായിരുന്നു അന്നും  അവർ കണ്ടത് ...
“സിദ്ധു നിനക്ക് എന്തു പറ്റി.....നീ വല്ലാതെ മാറിയിരിക്കുന്നു, ഇപ്പൊ ശരിക്കും ഒരു ഓസ്‌ട്രേലിയക്കാരൻ ആയി മാറി......”
തന്റെ ഓസ്‌ട്രേലിയൻ കാമുകിയുടെ നിർബന്ധത്തിന് വഴങ്ങി ചെമ്പൻ കളർ അടിച്ച തന്റെ തലമുടിയിഴകളെ മെല്ലെ തലോടികൊണ്ടവൾ അങ്ങിനെ പറയുമ്പോൾ അവളുടെ കണ്ണുകളിൽ പ്രണയത്തിന്റെ ആർദ്രഭാവങ്ങൾ തിരതല്ലുന്നതു കണ്ടിട്ടും കണ്ടതായി ഭാവിക്കാതെ അവൻ കണ്ണുകൾ പതിയെ താഴ്ത്തി ......

“രാധു നീ വല്ലാതെ ക്ഷീണിച്ചിരിക്കുന്നല്ലോ .... നിൻറെ കൺതടങ്ങളെല്ലാം കറുത്ത് കരുവാളിച്ചു തുടങ്ങിയിരിക്കുന്നു.......”

“സിദ്ധു വീട്ടിൽ കല്യാണത്തിന് ഭയങ്കര നിർബന്ധമാണ് ....ഞാൻ പരമാവധി ഒഴിഞ്ഞു മാറുന്നുണ്ട് ....പക്ഷെ ചിലപ്പോഴൊക്കെ എനിക്ക് പിടിച്ചു നിൽക്കാൻ  ആവുന്നില്ല.....നീ തിരിച്ചു പോകുന്നതിനു മുൻപ് വീട്ടിൽ ഒന്ന് വന്നു സംസാരിക്കൂ ....ഇനി എന്റെ വീട്ടുകാർ സമ്മതിച്ചില്ലെങ്കിൽ ഞാൻ നിന്റെ കൂടെ ഇറങ്ങിവരാം....നീ എന്റെ കഴുത്തിൽ ഒരു താലി കെട്ട് ഞാൻ നിന്റെ അമ്മയുടെ കൂടെ നിന്നോളം ....... നിനക്കറിയാലോ ഇനിയെനിക്ക് മറ്റൊരു പുരുഷനെ എന്റെ ജീവിതത്തിൽ സങ്കൽപ്പിക്കാൻ പോലും കഴിയില്ല....അത് ഞാൻ എന്നോട് തന്നെ ചെയ്യുന്ന ആത്മവഞ്ചനയായിരിക്കും”

അവളോട് സത്യങ്ങളെല്ലാം തുറന്നു പറയണമെന്നുണ്ടായിരുന്നെങ്കിലും അതിനുള്ള ധൈര്യം അവനുണ്ടായിരുന്നില്ല.......

“രാധു ഞാൻ നാളെ തിരിച്ചു പോവുകയാണ്.....ഞാൻ അമ്മയോട് പറയാം നിൻറ്റെ വീട്ടിൽ വന്നു സംസാരിക്കാൻ... “

ഒരു ഒഴുക്കൻ മട്ടിൽ  പറയുമ്പോൾ സിദ്ധാർത്ഥിന്റെ ശബ്ദത്തിനു ഒട്ടും ആത്മാർത്ഥത ഉണ്ടായിരുന്നില്ല ....അത് തിരിച്ചറിഞ്ഞെന്നോളം ….
.”സിദ്ധു നിനക്കെന്നെ വേണ്ടാ എന്നുണ്ടോടാ... അതോ നിന്റെ ശരീരത്തിലെ ആ കൊച്ചു മാംസക്കഷ്ണത്തിലേക്കു രക്തയോട്ടം കൂടുമ്പോൾ മാത്രം വരുന്നതാണോ നിനക്ക് എന്നോടുള്ള പ്രണയം??".”
 ആ  ചോദ്യത്തിന് മുമ്പിൽ… അവളുടെ നിറഞ്ഞു തുളുബുന്ന കണ്ണുകളിൽ  നോക്കാനുള്ള ധൈര്യം ഇല്ലാത്തതുകൊണ്ട് അവൻ പെട്ടെന്ന് തന്നെ എന്തൊക്കെയോ മുടന്തൻ ന്യായങ്ങൾ പറഞ്ഞു അവിടെ നിന്നും ഇറങ്ങി നടന്നു.....

തിരിഞ്ഞു നടക്കുമ്പോൾ അവളുടെ കണ്ണുകളിലെ ദൈന്യത അവനോടു ഇങ്ങിനെ പറഞ്ഞതായി അവനു തോന്നി..
“നീയെന്നെ വഞ്ചിച്ചു കൊണ്ടേയിരിക്കുക......ഞാൻ നിന്നേ പ്രണയിച്ചുകൊണ്ടേയിരിക്കാം.....”
പിന്നീടൊരിക്കലും സിദ്ധാർഥ് രാധികയെ കുറിച്ചന്വേഷിച്ചിട്ടില്ല ...പക്ഷെ ഒരിക്കൽ അമ്മയെ വിളിച്ചപ്പോൾ 'അമ്മ പറയുന്നുണ്ടായിരുന്നു 

ആ തെക്കുംപുറത്തെ രാഘവന്റെ മകൾ രാധിക കല്യാണ തലേന്ന് വിഷം കഴിച്ചു മരിച്ചു .....ആ കുട്ടിക്ക് ഇഷ്ടമല്ലാത്ത ഒരു ചെക്കനെ കൊണ്ട് നിർബന്ധിച്ചു കല്യാണം കഴിപ്പിക്കാൻ നോകീതാത്രേ ....പാവം കുട്ടി ....എന്നും ഞാൻ അമ്പലത്തിൽ വച്ച് കാണാറുള്ളതാ ....കാണുമ്പോ അമ്മേയെന്നു വിളിച്ചു അടുത്ത് വന്നു കയ്യിൽ പിടിച്ചു കുറെ വർത്തമാനം ഒക്കെ പറയുമായിരുന്നു......പിന്നെ അമ്മ പറയുന്നതൊന്നും കേൾക്കാൻ സിദ്ധാർത്ഥിന് കഴിയില്ലായിരുന്നു...അമ്മയോട് പിന്നെ വിളിക്കാം എന്ന് പറഞ്ഞു ഫോൺ വച്ചു  നിറഞ്ഞു തുളുമ്പിയ കണ്ണുകൾ മറ്റാരും  കാണാതെ തുടക്കുമ്പോൾ ലോറ വിളിക്കുന്നുണ്ടായിരുന്നു...
”സിധ് നീയാ പട്ടികുട്ടിയെ ഒന്ന് കുളിപ്പിക്കു ...കുറെ നേരമായി അത് അവിടെ കിടന്നു കരയുന്നു..”
'അമ്മ ഇപ്പോൾ കൊച്ചിയിലുള്ള അവന്റെ സ്റ്റാറ്റസ് സിംബൽ ആയ പുതിയ 3  ബെഡ്‌റൂം വില്ലയിൽ ആണ് താമസം ..ആ പാവത്തിന് അതൊരു പറിച്ചു നടൽ ആയിരുന്നു...ഗ്രാമത്തിന്റെ സൗമ്യതയിൽ നിന്നും നഗരത്തിന്റെ ചടുതലയിലേക്കു… ആദ്യം കുറെ എതിർത്തെങ്കിലും തന്റെ നിർബന്ധത്തിനു വഴങ്ങി 'അമ്മ അങ്ങോട്ട് താമസം മാറു കയായിരുന്നു ...നല്ല ഹോസ്പിറ്റൽസ് , പിന്നെ എല്ലാ സൗകര്യങ്ങളും ഒരു വിളിപ്പാടകലെ..അതായിരുന്നു അമ്മയെ അങ്ങോട്ടേക്ക് നിർബന്ധിച്ചു കൊണ്ടുവരുമ്പോൾ സിദ്ധാർത്ഥിന്റെ മനസ്സിൽ ഉണ്ടായിരുന്നത് പക്ഷെ അമ്മക്ക് ആ മാറ്റം ഒരിക്കലും ഉൾകൊള്ളാൻ ക്കഴിഞ്ഞിരുന്നില്ല...അതുകൊണ്ടു തന്നെ 'അമ്മ അവിടെ ആരുമായും അധികം ഇടപഴകിയിരുന്നില്ല എപ്പോഴും വീട്ടിനുള്ളിൽ തന്നെ ആയിരുന്നു. വേലക്കാരെ ആരെയെങ്കിലും  നിർത്താം എന്ന് പറഞ്ഞാൽ 'അമ്മ സമ്മതിക്കിലാ വല്ലാത്തൊരു വാശി ആയിരുന്നു..ആരെയോ തോൽപ്പിക്കാനുള്ള വാശി.  “ഈ പഴയ അടിച്ചു തളിക്കാരിക്ക് ഒരു വേലക്കാരി..... അത് ശരിയാകില്ല” എന്ന് പറയുമ്പോൾ....ഭൂതകാലത്തിന്റെ നേരും നോവും അമ്മയുടെ വാക്കുകളിൽ നിറഞ്ഞു നിന്നിരുന്നു...അമ്മയെ കൂടെ ഓസ്‌ട്രേലിയയിലേക്കു കൊണ്ടുപോകണമെന്ന് അവനു ആഗ്രഹം ഉണ്ടായിരുന്നെങ്കിലും 'അമ്മ അതിനു ഒരിക്കലും ഒരുക്കമായിരുന്നില്ല..... അവനു  ഒരിക്കലും അമ്മയെ നിർബന്ധിക്കാനും കഴിയുമായിരുന്നുല്ല..കാരണം അവന്റെ ഓസ്‌ട്രേലിയക്കാരി ഭാര്യക്ക് അമ്മയെ തീരെ ഇഷ്ടമല്ലായിരുന്നു..

അങ്ങിനെ 38 മണിക്കൂറുകൾക്കു ശേഷം സിദ്ധാർത്ഥിന്റെ വിസ അപ്പ്രൂവ് ആയി എന്ന കോൺഫോർമേഷൻ മെയിൽ കിട്ടി....പിന്നെ എല്ലാം പെട്ടെന്നായിരുന്നു
കൊച്ചിയിൽ വിമാനം ലാൻഡ് ചെയ്തതും ആദ്യം അവൻ ഇടപ്പള്ളി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു  അപ്പോൾ അവർ അവനോടു നേരെ സ്റ്റേഷനിലേക്കു വരാൻ പറഞ്ഞു ..അവിടെ എത്തിയ അവനോടു ഒരു വയസൻ കോൺസ്റ്റബിൾ കുറച്ചു നേരം കാത്തിരിക്കാൻ പറഞ്ഞു ..അല്പനേരത്തിനു ശേഷം അയ്യാൾ വന്നു പറഞ്ഞു SI ടെ ഓഫീസ് റൂമിലേക്ക് പോകാൻ.
 അവിടെ ഇരുന്ന ഗൗരവക്കാരനായ പോലീസ് ഓഫീസർ സ്വയം പരിചയപ്പെടുത്തി  “ഞാൻ SI ഷഫീഖ് അലി”,. സിദ്ധാർഥ് വിറയാർന്ന ശബ്ദത്തിൽ  ചോദിച്ചു “സർ എന്റെ 'അമ്മ ?”
ഒരു ചെറിയ മൗനത്തിനു ശേഷം SI വളരെ രൂക്ഷമായി പറഞ്ഞു
“ പണത്തിന്റെ പിറകെ മാത്രം പായുന്ന നിങ്ങൾക്കു അങ്ങിനെ ഒരാളെക്കുറിച്ചൊക്കെ ഓർമയുണ്ടോ?....താനൊക്കെ സ്വന്തം അമ്മയെ മറന്നുണ്ടാക്കുന്ന പണം തനിക്കൊന്നും ഒരിക്കലും സ്വസ്ഥത തരില്ലടോ...താൻ വരുമെന്ന് ഞങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചല്ല”
“Mr .സിദ്ധാർഥ്  നിങ്ങളുടെ 'അമ്മ മരിച്ചിട്ടു ഇന്നേക്ക് 15 ദിവസമായി 7 ദിവസം മുൻപാണ് ഞങ്ങൾക്ക് നിങ്ങളുടെ കോളണിയിൽ നിന്നും ഒരു കംപ്ലൈന്റ്റ് കിട്ടിയത് നിങ്ങളുടെ വീട്ടിൽ നിന്നും വല്ലാത്ത ദുർഗന്ധം വരുന്നെന്നു പറഞ് . ഞങ്ങൾ അവിടെ ചെന്ന് നോക്കിയപ്പോൾ വീട് അകത്തു നിന്നും പൂട്ടിയിരിക്കുകയായിരുന്നു , വാതിൽ പൊളിച്ചു ഉള്ളിൽ കടന്ന ഞങ്ങൾ കണ്ടത് ഒരു ചാരുകസേരയിൽ ഇരിക്കുന്ന നിങ്ങളുടെ അമ്മയുടെ അഴുകി പുഴു അരിച്ചു തുടങ്ങിയ മൃതദേഹം ആണ്,അന്ന് തൊട്ടു ഞങ്ങൾ നിങ്ങളെ കണ്ടെത്താൻ ശ്രമിക്കുകയായിരുന്നു, ഇന്നലെയാണ് നിങ്ങളുടെ നമ്പർ കിട്ടിയത് വിളിച്ചു  കിട്ടാഞ്ഞതുകൊണ്ടാ മെസ്സേജ് അയച്ചത്‌.....”

വിങ്ങിപ്പൊട്ടിത്തുടങ്ങിയ സിദ്ധാർഥിനോട് ആ SI പറഞ്ഞു പിന്നെ നിങ്ങളുടെ 'അമ്മ ആത്മഹത്യാ ചെയ്തതാണ് ....ഇത്രയും പറഞ്ഞു തന്റെ മുന്നിലിരുന്ന ലാപ്ടോപ്പ് സിദ്ധാർത്ഥിന്റെ മുന്നിലോട്ടു വച്ചിട്ട് അയാൾ പറഞ്ഞു ഇതിൽ കൂറേ വീഡിയോ ഫൂട്ടേജുകൾ ഉണ്ട് നിങ്ങളുടെ വീട്ടിലെ CCTV യിൽ നിന്നും കിട്ടിയതാണ് അതിൽ ഒന്നിൽ നിങ്ങളുടെ അമ്മയുടെ അവസാന നിമിഷങ്ങൾ ഉണ്ട് ...

വിറയ്ക്കുന്ന കൈകളുമായി അയാൾ ആ ലാപ്ടോപ്‌ തന്റെ മുന്നിലേക്ക് നീക്കി വച്ചു .... പലപ്പോഴും 'അമ്മ ഒരു പ്രാന്തിയെ പോലെ പൊട്ടിച്ചിരിക്കുന്നു.....കൊച്ചു കുഞ്ഞുങ്ങളെ പോലെ പൊട്ടികരയുന്നു.... ഭക്ഷണം പോലും കഴിക്കാതെ ഒരേ ഇരുപ്പു ഇരിക്കുന്നു.....ഇതിനിടക്ക് ഫോണിന്റെ അരികിൽ പോയി എന്തൊക്കെയോ പിറുപിറുക്കുന്നു....പലപ്പോഴും ദിവസങ്ങളോളം വാതിൽ തുറന്നു പുറത്തു പോലും പോകാതെ ....സൂര്യപ്രകാശം ഒട്ടും ഉള്ളിലെക്കു കടക്കാൻ അനുവദിക്കാതെ എല്ലാ ജനലുകളും അടച്ചു പൂട്ടി...  തന്റെ ഫോട്ടോയിലേക്കു തുറിച്ചു നോക്കിയിരിക്കുന്നു...ഒടുവിൽ അമ്മയതാ ഒരു കയ്യിൽ തന്റെ കുഞ്ഞുനാളിലെ ഒരു ഫോട്ടോയും മറ്റേ കയ്യിൽ ഒരു കുപ്പി വിഷവുമായി  ആ ചാരുകസേരയിൽ വന്നിരിക്കുന്നു....തന്റെ ഫോട്ടോയിൽ നോക്കി കുറച്ചു നേരം എന്തൊക്കൊയോ പിറുപിറുത്തു പിന്നെ ആ ഫോട്ടോയോ മെല്ലെ ഒന്ന് തഴുകി നെഞ്ചോടു ചേർത്തതിന് ശേഷം കയ്യിലുണ്ടായിരുന്ന വിഷക്കുപ്പി വായിലേക്കൊഴിച്ചു......പിന്നെ ഒന്ന് നെഞ്ചു തടവി ഒന്ന് പിടഞ്ഞു...മരണത്തിന്റെ ആഴക്കയ ങ്ങളിലേക്കു..മെല്ലെ മെല്ലെ.....അത്രയും കാണാനുള്ള കരുത്തെ അവനുണ്ടായിരുന്നുള്ളു അപ്പോൾ സിദ്ധാർത്ഥിന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ വരുന്നുണ്ടായിരുന്നില്ല .... അവനിലെ മനുഷ്യൻ എപ്പോഴേ ജീവച്ഛവമായി മാറിയിരുന്നു.......പോലീസുകാർ എന്തെല്ലാമോ പറയുന്നുണ്ടായിരുന്നു....അവൻ പക്ഷെ അതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല.....പോലീസ് സ്റ്റേഷനിൽ നിന്നും ഇറങ്ങി നടക്കുമ്പോൾ  അവൻ പിറുപിറുത്തു കൊണ്ടേയിരുന്നു... അടിച്ചു തളിക്കാരിയൂടെ മകൻ അനാഥനായി.........അടിച്ചു തളിക്കാരിയുടെ മകൻ അനാഥാനായി...


AKHIL JAYACHANDRAN

  

No comments:

Post a Comment