Thursday, August 6, 2020

'അ'വിഹിതം

'അ'വിഹിതം
*****************

അനന്തപുരിയുടെ ആകാശത്തിൽ വിമാനം വട്ടമിട്ടു പറക്കുമ്പോൾ ജാലക വാതിലിലൂടെ കാണുന്ന കാഴ്ച്ചകൾക്കൊന്നും ആൻവിതയുടെ മനസ്സിനെ ശാന്തമാക്കാൻ കഴിഞ്ഞില്ല. കടിഞ്ഞാൺ വിട്ട കുതിരയെപോലെ ഓടി കൊണ്ടിരിക്കുകയായിരുന്നു ഒരിക്കലും അനുസരണ കാണിക്കാത്ത മനസ്സ്.

തന്റെ ഈ യാത്രയുടെ ശരിതെറ്റുകൾ പലപ്പോഴും അവളുടെ മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കിയിരുന്നു. വ്യക്തമായ ലക്ഷ്യത്തോടുകൂടിയാണ് തിരുവനന്തപുരത്തെത്തിയിട്ടുള്ളത്,  ദുബായിൽ നിന്നും പുറപ്പെടുന്നതിനു മുൻപ് രാകേഷ് തന്ന അഡ്രസ്സ് ലക്ഷ്യമാക്കി വിമാനത്താവളത്തിൽ നിന്നും ടാക്സി പിടിക്കുമ്പോൾ കുസൃതി ചിരിയുമായി എന്നും രാവിലെ തന്റെ മുന്നിൽ വരുന്ന അരുണിന്റെ മുഖമായിരുന്നു അവളുടെ മനസ്സിൽ. 

" മാഡം സ്ഥലമെത്തി" 

ഡ്രൈവറുടെ വാക്കുകളാണവളെ ചിന്തകളിൽ നിന്നുണർത്തിയത്.
ടാക്സി ഡ്രൈവറോട് കാത്തുനിൽക്കാൻ പറഞ്ഞു ആ പഴയ വീടിന്റെ ഗേറ്റ് തുറക്കുമ്പോൾ തന്നെ കണ്ടു, വീടിന്റെ മുറ്റത്തു മൂന്നു മാസം മാത്രം പ്രായമുള്ള ഒരു സുന്ദരി കുഞ്ഞിനെയും എടുത്തു,  ജീവിതത്തിലെ സകല പ്രതീക്ഷകളും അസ്തമിച്ചു വാടി കരിഞ്ഞൊരു  പെണ്കുട്ടി, തിരക്ക് പിടിച്ചേന്തൊക്കെയോ ചെയ്യുന്നു. 
നേരിട്ടിതുവരെ കണ്ടിട്ടില്ലെങ്കിലും ആൻവിതക്കു ഒറ്റ നോട്ടത്തിൽ തന്നെ മനസിലായി അത് ലക്ഷ്മിയാണെന്ന്, കാരണം അരുൺ ഓരോ ദിവസവും ലകഷ്മിയുടെയും കുട്ടികളുടെയും പുതിയ പുതിയ ഫോട്ടോസ് മൊബൈലിൽ കാണിച്ചു തരാറുണ്ടായിരുന്നു. അവരെക്കുറിച്ചു പറയുവാൻ അവനെപ്പോളും വല്ലാത്തൊരാവേശമായിരുന്നു.

"ലക്ഷ്മി?"

 "അതെ, ആരാ നിങ്ങൾ?"

"ഞാൻ ആൻവിത, ദുബായിൽ നിന്നും വരികയാ"

ഇടമുറിയാതെ ഒഴുകുന്ന കണ്ണുനീർ തുടച്ചു കൊണ്ടവൾ ആൻവിതയുടെ കൈ പിടിച്ചു.

" അരുൺ ചേട്ടൻ നിങ്ങളെക്കുറിച്ചൊരുപാട് പറഞ്ഞിട്ടുണ്ട്, പെട്ടന്ന് കണ്ടപ്പോ എനിക്ക് മനസ്സിലായില്ല"

എന്തായിരിക്കും അരുൺ ലക്ഷ്മിയോട് എന്നെക്കുറിച്ചു പറഞ്ഞിട്ടുണ്ടാകുക? വെറുമൊരു സുഹൃത്താണെന്നോ, അതോ കൂടെ ഓഫീസിൽ ജോലി ചെയ്യുന്ന ഒരു മലയാളി ആണെന്നോ?  പക്ഷെ തങ്ങൾ തമ്മിലുള്ള ബന്ധം അതിലുമൊക്കെ എത്രയോ വലുതാണ്ണെന്നു ഈ പാവം പെണ്കുട്ടിക്കറിയില്ലല്ലോ.

"ആരാടി ലക്ഷ്മി അവിടെ?"
TV സീരിയിലുകളിൽ സ്ഥിരമായി കാണുന്ന ദുഷ്ട്ടയായ അമ്മായിഅമ്മ ഭാവമുള്ള ഒരു സ്ത്രീ വീടിനുള്ളിൽ നിന്നും  അനിഷ്ടം നിറഞ്ഞ മുഖവുമായി ഇറങ്ങി വന്നുകൊണ്ട് ചോദിച്ചു.

"അരുൺ ചേട്ടന്റെ കൂടെ ദുബായിൽ ജോലി ചെയ്തിരുന്ന ചേച്ചിയാണ്" 

ലക്ഷ്മിയുടെ ആ മറുപടി നൽകുന്ന വിറയാർന്ന ശബ്ദത്തിൽ  നിന്നും ആൻവിതക്കു മനസ്സിലായി അവൾ ആ വീട്ടിൽ എത്രത്തോളം കഷ്ടപ്പെടുന്നുണ്ടെന്നു

"ഞാൻ ലക്ഷ്മിയെയും മോളേയും  കൊണ്ടുപോകാൻ വന്നതാണ്"

ഒട്ടും മയമില്ലാതെയുള്ള അവളുടെ വാക്കുകൾ ആ അമ്മയുടെ മുഖം കൂടുതൽ കറുപ്പിച്ചു.

കാറിൽ ലക്ഷ്മിയുടെ മടിയിൽ ഇരുന്നു തന്നെ നോക്കുന്ന ഹിമയുടെ കുഞ്ഞികണ്ണുകൾ ആൻവിതയെ വീണ്ടും അരുണിന്റെ ഓർമകളിലേക്കുമെത്തിച്ചു

ദുബായ് ഷൈഖ് സായിദ് റോഡിലുള്ള ഓഫീസിന്റെ ലിഫ്റ്റിൽ വച്ചാണ് താൻ ആദ്യമായി അരുണിനെ കാണുന്നത്. അവന്റെ കണ്ണുകൾക്ക്‌ വല്ലാത്ത ഒരു തിളക്കം ഉണ്ടായിരുന്നു, അവന്റെ ചുണ്ടിൽ എപ്പോഴും മായാത്ത ഒരു പുഞ്ചിരിയുണ്ടായിരുന്നു.

മാസാവസാനമായതിനാൽ ഓഫീസിൽ നല്ല തിരക്കായിരുന്നു, അതു കൊണ്ടുതന്നെ അക്കൗണ്ട് മാനേജർ ആയ തനിക്കു കമ്പ്യൂട്ടറിൽ നിന്നും കണ്ണെടുക്കാൻ പറ്റുമായിരുന്നില്ല. ഉച്ചയൂണിന് കാന്റീനിൽ പോയപ്പോൾ രാവിലെ ലിഫ്റ്റിൽ വച്ചു കണ്ട തിളക്കമുള്ള കാണുകൾ തന്നെ നോക്കി ചിരിക്കുന്നു... കൂടെയുള്ള അഡമിൻ മാനേജർ ആയ ഫിലിപ്പൈൻസ്കാരിയോട് ഇതാരാ എന്നു ചോദിക്കുന്നതിനു മുമ്പ്‌ തന്നേ അവൾ ഇങ്ങോട്ടു പറഞ്ഞു 

“ആചിരിച്ചു കൊണ്ടിരിക്കുന്നത് ഇന്ന് ജോയിൻ ചെയ്ത സ്റ്റാഫ് ആണ്, നമ്മുടെ ജനറൽ മാനേജരുടെ പേർസണൽ അസിസ്റ്റന്റ്, നിന്റെ നാട്ടുകാരൻ ആണ്. കാണാൻ നല്ല ഹാൻഡ്സം ആണവൻ" 

അവൾക്കുള്ള മറുപടി ഒരു ചിരിയിൽ ഒതുക്കി മനസ്സിൽ ഓർത്തു, ഇവനെന്തിനാ എന്നെ നോക്കി ചിരിക്കുന്നത്. 

പിന്നെ പലപ്പോഴും അവനെ ഓഫീസിൽ പലയിടത്തും വച്ചു കണ്ടിരുന്നെങ്കിലും, കൂടുതൽ സംസാരം ഒന്നും ഉണ്ടായില്ല, കാരണം താൻ തന്റെ ജീവിതത്തിലെ ഏറ്റവും മോശം സമയത്തിലൂടെ ആയിരുന്നു അപ്പോൾ കടന്നു പോയിക്കൊണ്ടിരുന്നത്, അതു കൊണ്ടു തന്നെ ആരോടും ഒന്നും സംസാരിക്കാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല. 

പത്തു വയസുകാരിയായി സ്വന്തം മകളെ അവളുടെ അച്ഛൻ മദ്യലഹരിയിൽ താൻ അച്ഛൻ ആണെന്ന് കാര്യം പോലും മറന്ന് ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ, ഇനിയും ക്ഷമിക്കാൻ കഴിയില്ലെന്ന ഉറച്ച തീരുമാനത്തിലാണ്  പോലീസിനെ കൊണ്ടായാളെ അറസ്റ്റ് ചെയ്യിപ്പിച്ചു ജയിലിൽ ആക്കിയത്.. ഇത്രയും കാലം അയാൾ തന്നോട് ചെയ്ത ക്രൂരതകളെല്ലാം ക്ഷമിച്ചും സഹിച്ചും എല്ലാ വിഷമങ്ങളും ഉള്ളിൽ ഒതുക്കി കഴിയുകയായിരുന്നു. പക്‌ഷേ തന്റെ മകളുടെ നേർക്കയാളുടെ വൃത്തികെട്ട കൈകൾ ഉയർന്നപ്പോൾ, അതു തനിക്കു സഹിക്കാൻ പറ്റുന്നതിനും അപ്പുറമായിരുന്നു..
അത്രയും ആത്മസംഘർഷങ്ങളിലൂടെ കടന്നു പോകുന്ന ദിവസങ്ങളിൽ എപ്പോഴോ ആണ് അരുൺ ആദ്യമായി തൻറ്റെയടുത്തു സംസാരിക്കാൻ വരുന്നത്‌..

"മാഡം മലയാളിയാണല്ലേ?" 

എന്ന ചോദ്യത്തിന് കുറച്ചൊരനിഷ്ട്ടതോടെയാണ്

"അതേ" എന്ന് ഒറ്റവാക്കിൽ ഉള്ള ഉത്തരം കൊടുത്തത്..

വലിയ താത്പര്യമില്ലാതെയാണ് സംസാരിച്ചു തുടങ്ങിയതെങ്കിലും അവന്റെ നിഷ്കളങ്കവും ആത്മാർഥവുമായ  സംസാരവും തിളങ്ങുന്ന കണ്ണുകളും, കവിതകളോടും പാട്ടുകളോടും അവനുള്ള അടങ്ങാത്ത ആവേശവും എല്ലാം തന്നെ അവനിലേക്ക് വലിച്ചടുപ്പിക്കുകായയിരുന്നു.

വളരെപ്പെട്ടെന്ന് തന്നെ ആ ബന്ധം 'മാഡം' എന്നതിൽ നിന്നും 'ആൻവിത' യിലേക്കും പിന്നെ 'ആൻവി' യിലെക്കും വളർന്നു. ഓഫീസിൽ ഉള്ള സഹപ്രവർത്തകർ എല്ലാം തങ്ങളെക്കുറിച്ചു പലതും പറഞ്ഞു തുടങ്ങിയിരുന്നു, അപ്പോഴെക്കും മറ്റൊരു തലത്തിലേക്ക് ആ ബന്ധം വളർന്നിരുന്നു..

പലപ്പോഴും താൻ സ്വയം ചോദിച്ചിട്ടുണ്ട് എന്താണ് ഞങ്ങൾ തമ്മിലുള്ള ബന്ധം?, സാധാരണ ഒരു സൗഹൃദം ആയിരുന്നില്ലത് അതിനുമപ്പുറം....എന്നാൽ അതൊരു പ്രണയം ആയിരുന്നോ എന്നു ചോദിച്ചാൽ...അതിനുമപ്പുറം, മനസ്സും ശരീരവും എല്ലാം ഒന്നായി മാറുന്ന നിമിഷങ്ങളിൽ വ്യാഖ്യാനങ്ങളില്ലാത്ത ഒരു ഇഴയടുപ്പം...

പലപ്പോഴും തനിക്ക്‌ തോന്നിയിട്ടുണ്ട് തന്റെ ഭർത്താവിൽ നിന്നും കിട്ടാത്തതെല്ലാം താൻ അരുണിൽ നിന്നും നേടിയെടുക്കാൻ ശ്രമിക്കുകയാണെന്ന്...
സമൂഹത്തിനും, ചുറ്റുപാടുകൾക്കും മുന്നിൽ  ഞങ്ങൾ തെറ്റുകാരായേക്കാം, പക്ഷെ ഞങ്ങൾക്ക് ഞങ്ങളുടെതായ ശരികൾ ഉണ്ടായിരുന്നു.

ഒരിക്കൽ പ്രണയ മധുരങ്ങൾ ഒരു പേമാരിയായി പെയ്തിറങ്ങിയതിൻ ആലസ്യത്തിൽ അരുണിന്റെ നെഞ്ചിൽ ചേർന്ന് തണുത്തുറഞ്ഞു കിടക്കുമ്പോൾ ഞാൻ ചോദിച്ചു
"ജയിലിൽ കിടക്കുന്ന എന്റെ ഭർത്താവിനെ കുറിച്ചു ആലോചിക്കുമ്പോൾ എനിക്ക് കുറ്റബോധം ഒന്നും ഇല്ല, എന്നാൽ നമ്മളീ ചെയ്യുന്നത് ലക്ഷ്മിയോടുള്ള വഞ്ചനയല്ലേ? നിന്നെ ദൈവത്തെപോലെ കണ്ടു നിനക്കു വേണ്ടി കാത്തിരിക്കുന്ന ഒരു പാവം പെണ്ണിനോട് ചെയ്യുന്ന ആത്മവഞ്ചന?"

"ആൻവി...അവളെ ഞാൻ താലി കെട്ടിയ അന്നുമുതൽ അവളായിരുന്നു എന്റയെല്ലാം... ഇപ്പൊ നീയെന്റെ ജീവിതത്തിലേക്ക് വന്നപ്പോളും ഞാൻ ലക്ഷ്മിയെ പഴയതു പോലെ തന്നെ സ്നേഹിക്കുന്നുണ്ട്, അവളോടുള്ള എന്റെ സ്നേഹത്തിനു ഒരു കുറവും ഇല്ല...ഒരേ സമയം രണ്ടുപേരെ ഒരു പോലെ സ്നേഹിക്കാൻ കഴിയുമോ എന്നു ചോദിച്ചാൽ....അതിനെനിക്കു ഉത്തരമില്ല ആൻവി"

"ചില ചോദ്യങ്ങൾ അങ്ങിനെയാണ്, എത്ര ആലോചിച്ചാലും ഉത്തരം കിട്ടാത്തത്"

'നിന്നിലവശേഷിച്ച വഞ്ചനയുടെ കൈപ്പുനീർ 
കുത്തിപിഴിഞ്ഞെന്റെ നാവിൽ പുരട്ടുക'...

അപ്പോൾ മ്യൂസിക് സിസ്റ്റത്തിൽ പാടികൊണ്ടിരുന്ന ആ വരികൾ അരുണിനെ കുത്തി നോവിച്ചോ?? അരുണിന്റെ കണ്ണുകളിൽ ഒരു പേമാരി തിരതല്ലുന്നത്‌ എനിക്ക് കാണാമായിരുന്നു...

അങ്ങിനെ രണ്ടര വർഷം കടന്നു പോയി ഇതിനിടക്ക് മൂന്നു മാസം മുൻപ് അരുണിനും ലക്ഷ്മിക്കും രണ്ടാമത്തെ കുഞ്ഞു ജനിച്ചു...ഒരുപാട് സന്തോഷത്തിൽ ആയിരുന്നു അരുൺ....

കുഞ്ഞിനെ കാണാൻ നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു അവൻ...ഷോപ്പിങ്ങിനെല്ലാം ഞങ്ങൾ രണ്ടാളും കൂടിയാണ് പോയിരുന്നത്....

"എന്നിലുണ്ടാകാതെ പോയ നിന്റെ മകളല്ലേ അവൾ, ഇതവൾക്കായി എന്റെ സമ്മാനം"
 എന്നു പറഞ്ഞു അരുണിന്റെ കയ്യിൽ ഒരു ജോഡി സ്വർണ്ണ കൊലസുകൾ വച്ചു കൊടുക്കുമ്പോൾ മനസ്സിൽ എന്തെന്നറിയാത്ത ഒരു നൊമ്പരം..

രാവിലെ ജനറൽ മാനജരേടെ കൂടെ അബുദാബിയിൽ മീറ്റിംഗിന് പോയിരിക്കുകയാണ് അരുൺ, ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ ഫോണിൽ വിളിച്ചു നോക്കി എടുക്കുന്നില്ല, ചിലപ്പോൾ ഡ്രൈവ് ചെയ്യുകയായിരിക്കും. 
വൈകുന്നേരം 4 മണി കഴിഞ്ഞു, ഓഫീസിൽ തിരക്കിട്ട് ചില റിപ്പോർട്ടുകൾ തയ്യാറാക്കുകയായിരുന്നു, അപ്പോളാണ് അഡ്മിൻ മാനേജർ ആയ ആ ഫിലിപ്പൈൻസ്കാരി വിളറി വെളുത്ത മുഖവുമായി തന്റെ ക്യാബിനിലേക്കു കയറി വന്നത്.

"എന്തു പറ്റി സ്റ്റെല്ല, നിന്റെ മുഖം വല്ലാതിരിക്കുന്നല്ലോ?"

"അതു പിന്നെ...ആൻവിത.. അബുദാബിയിൽ നിന്നും ഒരു കാൾ ഉണ്ടായിരുന്നു.. നമ്മുടെ ജനറൽ മാനേജരും അരുണും മീറ്റിങ് കഴിഞ്ഞു തിരിച്ചു വരാൻ ഒരുങ്ങുമ്പോൾ അരുണിന് പെട്ടെന്ന് ഒരു നെഞ്ചുവേദന വന്നു, അവർ അവനെ ഹോസ്പിറ്റലിൽ കൊണ്ടു പോയി, പക്ഷെ.... അവിടെയെത്തിയപ്പോഴേക്കും അവൻ മരണപ്പെട്ടിരുന്നു. കാർഡിയാക് അറസ്റ്റ് ആണ് മരണ കാരണം. അവന്റെ ഡെഡ് ബോഡി ഖലീഫ ഹോസ്പിറ്റലിൽ മോർച്ചറിയിൽ വച്ചിരിക്കുകയാണ്..."

ബാക്കിയൊന്നും കേൾക്കാനുള്ള ശക്തി തനിക്കുണ്ടായിരുന്നില്ല....ഒന്നുറക്കെ ഒരു ഭ്രാന്തിയെ പോലെ ഒന്നു അലറി കരയണം എന്നു തോന്നി....പക്ഷെ അപ്പോഴാണ് താൻ ആ യാഥാർഥ്യം തിരിച്ചറിഞ്ഞത്‌ കുറച്ചു നിമിഷങ്ങൾക്ക് മുമ്പ് വരെ തന്റെ ആരെല്ലാമോ ആണെന്ന് വിചാരിച്ച ഒരുവന് വേണ്ടി ഒന്നുറക്കെ കരയാൻ പോലും തനിക്ക്‌ അവകാശമില്ല....കാരണം ആ ഓഫീസിൽ ചിലരെല്ലാം തങ്ങളുടെ ബന്ധത്തെ കുറിച്ചു പല ഗോസിപ്പുകളും പറയുമ്പോഴും, മറ്റുള്ളവരുടെ മുന്നിൽ നല്ല സഹപ്രവർത്തകർ എന്ന രീതിയിൽ മാത്രമാണ് ഞങ്ങൾ പെരുമാറിയിരുന്നത്. അവർക്ക് മുന്നിൽ ഞങ്ങൾക്കിടയിൽ വലിയൊരു അന്തരം ഉണ്ടായിരുന്നു ഞാൻ ഇവിടുത്തെ അക്കൗണ്ട് മാനേജരും, അരുൺ ജനറൽ മാനേജരുടെ പേർസണൽ അസിസ്റ്റണ്ടും. അതു കൊണ്ടു തന്നെ അവിടെയിരുന്നുരുകി തീരാൻ മാത്രമേ തനിക്കു കഴിയുമായിരുന്നുള്ളൂ...

പത്തു ദിവസങ്ങൾക്കു ശേഷമാണ് അരുണിന്റെ മൃതദേഹവുമായി നാട്ടിലേക്ക് പോയ അഡ്മിൻ ഡിപ്പാർട്ട്‌മെന്റിലെ രാകേഷ് തിരിച്ചു വന്നത്‌. 
ഉച്ചഭക്ഷണ സമയത്ത് രാകേഷ് തന്റെ മലയാളി സഹപ്രവർത്തകരോട് പറയുന്നുണ്ടായിരുന്നു, 

"അരുണിന്റെ വീട്ടിലെ കാര്യം ഭയങ്കര കഷ്ടമാണ്...അവന്റെ വീട്ടുകാർ അവന്റെ രണ്ടാമത്തെ കൊച്ചിന്റെ ജന്മദോഷം കൊണ്ടാണ് അവൻ മരിച്ചതെന്നും, മൂത്ത കൊച്ചിനെ മാത്രം അവർക്ക് മതി എന്നും പറഞ്ഞു അവന്റെ ഭാര്യയെയും ആ ചെറിയ കൊച്ചിനെയും വീട്ടിൽ നിന്നും ഇറക്കി വിട്ടു മൂത്ത കൊച്ചിനെ ബലമായി അവരുടെ കൂടെ നിർത്തിയിരിക്കുകയാ...അതു മാത്രമല്ല അന്നു നമ്മൾ ഇവിടുന്നു പിരിച്ചെടുത്ത പണം ഞാൻ അവന്റെ ഭാര്യയുടെ കയ്യിൽ കൊടുത്തിരുന്നു ആ പണം അവന്റെ അമ്മയും പെങ്ങളും കൂടി അവന്റെ ചിത കത്തി തീരുന്നതിനു മുൻപേ ആ പാവം പെണ്കുട്ടിയുടെ കയ്യിൽ നിന്നും പിടിച്ചു വാങ്ങി..  ഇപ്പൊ അരുണിന്റെ ഭാര്യയും ചെറിയ കുഞ്ഞും ആ പെണ്കുട്ടിയുടെ ഒരു അകന്ന ബന്ധുവിന്റെ വീട്ടിലാണ്...അവിടെയും അവൾക്കു ഭയങ്കര കഷ്ടപ്പാടാണ്.. ആ കുട്ടിക്ക് വേറെ കുടുംബക്കാർ ആരുമില്ല."

ലക്ഷ്മിയുടെ ചുമലിൽ കിടക്കുന്ന ഹിമയുടെ തണുത്ത കുഞ്ഞികൈകൾ തന്റെ കവിളിൽ തട്ടിയപ്പോഴാണ് ആൻവിത ചിന്തകളിൽ നിന്നും തിരിച്ചു വന്നത്.
അപ്പോഴേക്കും കാർ ആൻവിതയുടെ വീടിനു മുന്നിൽ എത്തിയിരുന്നു. കാറിൽ നിന്നും ലക്ഷ്മിയെ ചേർത്തു പിടിച്ചിറക്കി അവൾ പറഞ്ഞു.

"ലക്ഷ്മി മോളെ ഇനി നീയൊന്നു കൊണ്ടും പേടിക്കണ്ട. ഇതെന്റെ വീടാണ് ഇനി  നിന്റെയും, ഇവിടെ നിന്നും ആരും നിന്നെ ഇറക്കിവിടില്ല. ഇവിടെ എന്റെ അമ്മ മാത്രമേ ഉള്ളൂ"

നിറഞ്ഞൊഴുകുന്ന കണ്ണുനീർ മാത്രമായിരുന്നു അതിനുള്ള അവളുടെ മറുപടി..
ആൻവിതയുടെ 'അമ്മ അവരെയും കാത്തു വാതിൽക്കൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു..

" അമ്മ ഞാൻ പറഞ്ഞിരുന്നില്ലേ ഇതാണ് ലക്ഷ്മിയും ഹിമ മോളും, ഇനി മുതൽ ഇതാണ് ഇവരുടെ വീട് ഇവർ ഉണ്ടാകും അമ്മയുടെ കൂടെ. അമ്മക്ക് ഞാൻ എങ്ങനെയാണോ ഇനി അത് പോലെയാകണം ലക്ഷ്മിയും"

അമ്മയുടെ വാത്സല്യം നിറഞ്ഞ ആ ചിരിയിൽ നിന്നും ആൻവിതക്കു വായിച്ചെടുക്കാൻ പറ്റുമായിരുന്നു ആ 'അമ്മ മനസ്സ്...അതുകൊണ്ടാണല്ലോ ഫോണിൽ താൻ എല്ലാ കാര്യങ്ങളും വിളിച്ചു പറഞ്ഞപ്പോൾ ലക്ഷ്മിയെയും കുഞ്ഞുങ്ങളെയും കൂട്ടി ഇങ്ങോട്ട് കൊണ്ടു വരാൻ 'അമ്മ പറഞ്ഞതു.

"ചേച്ചി എന്റെ മോൻ ഹരി?"

ലക്ഷ്മിക്ക് അവളുടെ വാക്കുകൾ മുഴുമിപ്പിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല..
അവളെ ചേർത്ത് പിടിച്ചു കൊണ്ട് ആൻവിത പറഞ്ഞു 

" മോളെ നീയിനി ഒന്നും പേടിക്കണ്ട, ഹരി ഇന്ന് വൈകുന്നേരത്തിന് മുൻപ് ഇവിടെയെത്തും, ഇവിടുത്തെ കളക്ടർ എന്റെ അമ്മയുടെ അനിയൻ ആണ്...'അമ്മ അമ്മാവനെ വിളിച്ചു എല്ലാം പറഞ്ഞിട്ടുണ്ട്..അമ്മാവൻ ഇപ്പോൾ തന്നെ അരുണിന്റെ വീട്ടിൽ എത്തിയിട്ടുണ്ടാകും"

നിറഞ്ഞു തുളുമ്പുന്ന ലക്ഷ്മയുടെ കണ്ണീർ തുടച്ചു കൊണ്ടു ആൻവിത പറഞ്ഞു 

"ഇനി നീ കരയരുത്..ഹരിയും ഹിമയും ഇനി എന്റെ കൂടി മക്കൾ ആണ്".

ദുബായിലേക്ക് തിരിച്ചു പോകാൻ വിമാനത്താവളത്തിലേക്ക് ഇറങ്ങാൻ നിൽക്കുമ്പോൾ ലക്ഷ്മിയേയും, ഹരിയെയും, ഹിമയെയും കെട്ടിപിടിച്ചു യാത്ര പറയുമ്പോൾ ആൻവിതയുടെ മനസ്സു പറയുന്നുണ്ടായിരുന്നു

"അവസാനമായി ഒരു വാക്കു പോലും മൊഴിയാതെ എന്നിൽ നിന്നകന്നൊരെൻ  പ്രണയമേ നിനക്കായി എനിക്കു ചെയ്യാൻ കഴിയുന്നതിത്രമാത്രം".

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
അഖിൽ ജയചന്ദ്രൻ.

No comments:

Post a Comment